ഹിജ്റ കലണ്ടറിലെ ഒന്‍പതാമത്തെ മാസമായ റംസാനില്‍ നോമ്പ് നോൽക്കൽ ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തിലെ അഞ്ച് അടിസ്ഥാന സ്തംഭങ്ങളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. റംസാൻ പിറ വെളിവാകുന്നതിനെ അടിസ്ഥാനമാക്കിയാണ് വ്രതം ആരംഭിക്കുക. പ്രവാചകർ മുഹമ്മദ് നബിക്ക് ആദ്യമായി വെളിപാടുണ്ടായ (ബോധോദയം അഥവാ നുബൂവത്ത്) മാസമാണ് റംസാൻ എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതായത് ''നിന്നെ സൃഷ്ടിച്ച നിന്റെ നാഥന്‍റെ നാമത്തില്‍ നീ വായിക്കുക''( ഇഖ്റഅ് ബിസ്മി റബ്ബിക്കല്ലദീ ഹലക്) എന്ന ആഹ്വാനത്തോടെ വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ അവതരിച്ച മാസമായും റംസാൻ കണക്കാക്കപ്പെടുന്നു. ഒരു ചന്ദ്രക്കല കണ്ടുതുടങ്ങുമ്പോള്‍ ആരംഭിക്കുന്ന റംസാൻ അടുത്ത ചന്ദ്രക്കല കാണുമ്പോള്‍ അവസാനിക്കും. ഓരോ കാലത്തിനും ദേശത്തിനും അനുസരിച്ച് റംസാൻ വ്രതാചരണത്തില്‍ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്.
റംസാൻ വിളക്കും കാഹളം മുഴക്കലും
എഡി 622 മുതൽ റംസാനിലെ പ്രധാന ആചാരങ്ങളും അനുഷ്ടാനങ്ങളും മാറ്റമില്ലാതെ തുടരുകയാണെങ്കിലും, ലോകമെമ്പാടുമുള്ള ഇസ്‌ലാമിന്റെ വ്യാപനം ആഗോളതലത്തില്‍ റംസാൻ അനുഭവത്തിന് വ്യത്യസ്തമായ ഘടനയും വൈവിധ്യവും നൽകി. ഓട്ടോമൻ കാലഘട്ടത്തിൽ അത്താഴത്തിന് വിശ്വാസികളെ ഉണര്‍ത്താന്‍ ഡ്രമ്മർമാർ ഉണ്ടായിരുന്നു. മൊറോക്കോയില്‍ അതിനായി 'നഫര്‍' എന്നൊരു വിഭാഗം തന്നെയുണ്ട്. പരമ്പരാഗത മൊറോക്കൻ മേലങ്കിയും ലെതർ സ്ലിപ്പറുകളും ധരിച്ചു കൊണ്ട് അവര്‍ കാഹളം മുഴക്കി നടന്നാണ് വിശ്വാസികളെ അത്താഴത്തിനായി ഉണര്‍ത്തിയിരുന്നത്. സിറിയയിലും ടുണീഷ്യയിലും അൾജീരിയയിലുമെല്ലാം ഇത്തരം ആചാരങ്ങള്‍ നിലനിന്നിരുന്നു.
10 - 12 നൂറ്റാണ്ടുകളില്‍ ഈജിപ്ത് ഭരിച്ച ഫാത്തിമിഡ് രാജവംശത്തിന്റെ കാലഘട്ടത്തിലാണ് 'റംസാൻ വിളക്ക്' (ഫാനൂസ്) വിശുദ്ധ മാസത്തിന്റെ പ്രതീകമായി മാറുന്നത്. റംസാൻ നൽകുന്ന ആത്മീയ വെളിച്ചത്തിന്റെയും അനുഗ്രഹങ്ങളുടെയും പ്രതീകമായി ഇപ്പോഴും ഫാനൂസുകള്‍ കത്തിക്കുന്നവരുണ്ട്.
നോമ്പുതുറ അറിയിപ്പ് നല്‍കാന്‍ ഇഫ്താർ പീരങ്കി
നോമ്പുതുറ വിളംബരം ചെയ്യുന്ന ‘ഇഫ്താർ പീരങ്കി’ അഥവാ ‘മിഡ്‌ഫ അൽ-ഇഫ്താർ’ എന്ന ആചാരവും ഉണ്ടായിരുന്നത് ഈജിപ്തിലാണ്. നോമ്പുതുറക്കുന്ന സമയം ജനങ്ങളെ അറിയിച്ചിരുന്നത് പീരങ്കി മുഴക്കികൊണ്ടായിരുന്നു. ഇന്നും ഈ പാരമ്പര്യം നിലനിര്‍ത്തി പോരുന്ന അറബ് രാജ്യങ്ങളുണ്ട്. ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ് മാത്രം തുടങ്ങിയ ഒരാചാരമാണ് ഇതെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ പതിനഞ്ചാം നൂറ്റാണ്ടില്‍, മംലൂക്ക് കാലഘട്ടത്തില്‍, കെയ്‌റോയിലെ സുൽത്താനാണ് പീരങ്കി പരീക്ഷിച്ചു തുടങ്ങിയത് എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.