2008 ഏപ്രിൽ 14-ന് രാത്രി ശബ്നം അലിയുടെ നിലവിളി കേട്ടാണ് യുപിയിലെ ബവൻഖേരി ഗ്രാമം ഉണര്‍ന്നത്. ഇരുട്ടില്‍ വീടിന്‍റെ രണ്ടാം നിലയില്‍ നിന്ന് ശബ്നം തൊണ്ട പൊട്ടുമാറ് നിലവിളിച്ചു... 'അവരെന്നെയും കൊല്ലും...' ഓടിക്കൂടിയവര്‍ വീടിന്‍റെ മുന്‍വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറി. ചോരപ്പുഴയൊഴുകുന്ന അകത്തളം. ആ കുടുംബത്തിലെ എല്ലാവരും രക്തത്തിൽ കുളിച്ചു കിടക്കുന്നു. പേടിച്ചരണ്ട് നിലവിളിച്ച് ഒടുവില്‍ ബോധരഹിതയായി ശബ്നം നിലത്തുവീണു.
ശബ്നത്തിന്റെ പിതാവ് ഷൗക്കത്ത് അലി (55), അമ്മ ഹാഷ്മി (50), മൂത്ത സഹോദരൻ അനീസ് (35), ഇളയ സഹോദരൻ യാഷിദ്(22), അനീസിന്റെ ഭാര്യ അൻജും(25), പത്തുമാസം പ്രായമുള്ള അർഷ്, ബന്ധുവായ റാബിയ(14) എന്നിവരാണ് കൊലക്കത്തിക്കിരയായത്.
ചൂടു കൂടുതലായതിനാൽ ടെറസിലായിരുന്നു ശബ്നം ഉറങ്ങിയിരുന്നത്. ചെറിയ മഴ പെയ്തപ്പോൾ വീടിനകത്തേക്കു കയറിയപ്പോഴാണ് ചോര ചാലിട്ടൊഴുകുന്ന അകത്തളം അവള്‍ കണ്ടത്. പേടിച്ചുപോയ ശബ്നം ഉടൻ ബാൽക്കണിയിലേക്കു കയറി അയൽക്കാരെ വിളിച്ചുണർത്തുകയായിരുന്നു... ഇത്ര മാത്രമായിരുന്നു ശബ്നത്തിന് പറയാനുണ്ടായിരുന്നത്.
പോലീസിന്‍റെ കണ്ണ്
ഇൻസ്പെക്ടർ ആർ.പി. ഗുപ്തമാത്രം ഈ കഥ വിശ്വസിച്ചില്ല. അദ്ദേഹം കൊലപാതകം നടന്ന വീട്ടിലെ ഓരോ ബെഡ്റൂമുകളിലും കയറിയിറങ്ങി. കൊല്ലപ്പെട്ട ആരുടെയും കിടക്കവിരികൾ ചുളുങ്ങിയിട്ടില്ല. യാതൊരു മൽപ്പിടുത്തവും നടന്നതിന്റെ സൂചനയില്ല. ആരോഗ്യവാനായ അനീസ് പോലും ചെറുത്തു നിൽക്കാതെ മരണത്തിനു കീഴ്പെട്ടു. അവിശ്വസീനീയമായ പലതും കണ്ടു. വീട് അരിച്ചു പെറുക്കാന്‍ ഗുപ്ത തീരുമാനിച്ചു. അടുക്കളയുടെ ഒരു കോണിൽ നിന്ന് ഉറക്കഗുളികയുടെ സ്ട്രിപ്പുകൾ കൂടി കിട്ടി. അതോടെ ഗുപ്തയുടെ സംശയം ബലപ്പെട്ടു. പോസ്റ്റ്മോർട്ടം ടേബിളിലേക്കു മൃതദേഹങ്ങൾ കയറ്റുന്നതിനു മുൻപ് അദ്ദേഹം ഡോക്ടറെ കണ്ടു. എല്ലാവരിലും ലഹരിയുടെ അംശം ഉണ്ടായിരുന്നോ എന്ന് പ്രത്യേകം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. പത്തുമാസം പ്രായമുണ്ടായിരുന്ന ആർഷയുടെ ശരീരത്തിലൊഴികെ എല്ലാവരുടെയും ശരീരത്തിൽ ഉറക്ക ഗുളികയുടെ സാന്നിധ്യം കണ്ടെത്തി.
ശബ്നത്തിന്‍റെ പൊയ്മുഖം
ആദ്യ ചോദ്യം ചെയ്യലില്‍തന്നെ ശബ്നത്തിന് കൊലപാതകങ്ങളില്‍ പങ്കുണ്ടെന്ന് ആർ.പി. ഗുപ്തക്ക് ബോധ്യമായി. അതോടെ എല്ലാം മാറിമറഞ്ഞു. അവൾക്കത് ഒറ്റക്കു സാധ്യമല്ല എന്നത് പൊലീസിന് ഉറപ്പായിരുന്നു. എത്ര ചോദ്യം ചെയ്തിട്ടും അവള്‍ കുറ്റം സമ്മതിക്കുകയോ മറ്റൊരാളുടെ പേര് പറയുകയോ ചെയ്തില്ല. അവളുടെ മൊബൈല്‍ ഫോണ്‍ ഹിസ്റ്ററി പരിശോധിക്കാന്‍ സൈബര്‍ സെല്ലിനെ ഏല്‍പ്പിച്ചു. അപ്പോഴാണ് അതേഗ്രാമത്തിലെ സലിം എന്ന യുവാവുമായി ശബ്നം നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയത്. പോലീസ് സലീമിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു.
സലീമിന്‍റെ ഹൃദയം
കൃത്യം നടത്തിയ സമയത്ത് രണ്ട് മാസം ഗർഭിണി കൂടിയായിരുന്നു ശബ്നം. കാമുകനായ സലീമിന്‍റെ കുഞ്ഞായിരുന്നു ഇത്. സലീമുമായുള്ള പ്രണയ ബന്ധത്തിന് കുടുംബം എതിര് നിന്നതോടെയാണ് അവരെ ഇല്ലാതാക്കാൻ ഇരുവരും ചേര്‍ന്ന് തീരുമാനിച്ചത്.
ശബ്നം സൈഫി മുസ്ലീം വിഭാഗത്തിൽപ്പെട്ട ആളായിരുന്നു. ഗ്രാമത്തിലെ പ്രമുഖ ഭൂവുടമകളുടെ കുടുംബം. എന്നാൽ പഠാന്‍ വിഭാഗത്തില്‍പെട്ട സലീം സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്നു. ഏഴാം ക്ലാസിൽ പഠനം ഉപേക്ഷിച്ച ഇയാൾ ദിവസക്കൂലിക്ക് ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് അധ്യാപികയായ ശബ്നവുമായി പ്രണയത്തിലായത്.
ശബ്നത്തിന്‍റെ പിതാവ് ഒരു കോളജ് അധ്യാപകൻ കൂടിയായിരുന്നു. സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വളരെ ഉയർന്നു നിന്ന കുടുംബം സലീമും-ശബ്നവും തമ്മിലുള്ള ബന്ധത്തെ എതിർക്കുകയായിരുന്നു. തമ്മില്‍ കാണരുതെന്നുവരെ വിലക്കി.
ഉറ്റവരുടെ കഴുത്തറുത്ത കുശാഗ്ര ബുദ്ധി
ഒരുമിച്ചു ജീവിക്കാന്‍ വീട്ടുകാര്‍ ഒരിക്കലും സമ്മതിക്കില്ലെന്ന് വ്യക്തമാക്കിയതുമുതല്‍ മറുവഴിയെന്തെന്നു ചിന്തിക്കുകയായിരുന്നു സലീമും ശബ്നവും. വീട്ടുകാരെ ഇല്ലാതാക്കുക എന്നതല്ലാതെ മറ്റൊരു വഴിയും അവര്‍ കണ്ടില്ല. സംഭവം നടന്ന രാത്രി വൈകുന്നേരം വീട്ടുകാർ കുടിക്കുന്ന പാലിൽ ശബ്നം ഉറക്ക ഗുളിക പൊടിച്ചു ചേർത്തു. എല്ലാവരും ബോധം മറിഞ്ഞു ഉറങ്ങിയപ്പോള്‍ ശബ്നം സലീമിനെ വിളിച്ചുവരുത്തി. സലീം കയ്യിൽ കരുതിയ കോടാലികൊണ്ട് അവർ ഓരോരുത്തരുടെയും കഴുത്തറുത്തു. പത്തുമാസം പ്രായമുള്ള കുഞ്ഞിനെപ്പോലും വെറുതെ വിട്ടില്ല.
കോടതി വിധി
ഇരുവരും ജയിലിലായി. ഡിസംബറിൽ ജയിലിൽ ശബ്നം അവരുടെ കുഞ്ഞിനു ജന്മം നൽകി. രണ്ട് വർഷത്തിന് ശേഷം 2010 ജൂലൈയിൽ ജില്ലാ കോടതി ഇരുവരെയും വധശിക്ഷയ്ക്ക് വിധിച്ചു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതിയും ശിക്ഷ ശരിവച്ചു. രാഷ്ട്രപതി ദയാഹർജിയും തള്ളി. ഇതോടെയാണു പ്രതികളുടെ ശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്.
ഷബ്നം നിലവിൽ ബറേലിയിലെ ജയിലിലും സലീം ആഗ്രയിലെ ജയിലിലുമാണ് തടവിൽ കഴിയുന്നത്. എന്നാൽ മഥുരയിലെ ജയിലിൽവെച്ചാകും ഷബ്നത്തിന്റെ വധശിക്ഷ നടപ്പാക്കുന്നത്. സംസ്ഥാനത്ത് വനിതകളെ തൂക്കിലേറ്റുന്നത് മഥുരയിലെ ജയിലിലാണ്. 150 വർഷം മുമ്പ് പണിത ഇവിടെ സ്വാതന്ത്ര്യത്തിന് ശേഷം ഒരാളെ പോലും തൂക്കിലേറ്റിയിട്ടില്ല.