തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് കോവിഡിനെക്കാള്‍ ഭയാനകമായ സാഹചര്യത്തിലാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആശുപത്രികളിലെ ചികിത്സാ ചെലവ് ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. സ്വകാര്യ ആശുപത്രികളുമായി ആലോചിച്ച് ചികിത്സ ചിലവ് കുറയ്ക്കാന്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ അറിയിക്കണം. മെയ് നാലിന് കേസ് വീണ്ടും പരിഗണിക്കുബോള്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു.
കൊവിഡ് ചികിത്സാ ചെലവ് കുറയ്ക്കാനാവശ്യമായ നടപടിയെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ ചികിത്സാ നിരക്ക് നിശ്ചയിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. വർധിച്ചുവരുന്ന കൊവിഡ് കണക്കുകൾ മനസിനെ അലട്ടുന്നതാണെന്നായിരുന്നു കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ നിരീക്ഷണം. കൊവിഡ് അതിജീവിക്കാൻ വേഗം കഴിഞ്ഞു, എന്നാൽ സ്വകാര്യ ആശുപത്രി ബില്ലിനെ അതിജീവിക്കാൻ കഴിയുമായിരുന്നില്ല എന്ന ഒരു കൊവിഡ് രോഗിയുടെ അനുഭവവും ഉത്തരവിൽ കോടതി പരമർശിച്ചു.