കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം- ബി.1.617 ആശങ്കയുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന. അതിവേഗമാണ് ഈ വകഭേദം വ്യാപിക്കുന്നതെന്ന് ഡബ്ല്യൂഎച്ച്ഒ കൊവിഡ് ടെക്‌നിക്കല്‍ മേധാവി മരിയ വാൻ കെർഖോവ് പറഞ്ഞു. ലഭ്യമായ വിവരങ്ങളിൽ നിന്നും ഇത് കൂടുതൽ പകർച്ചാ സാധ്യതയുള്ളതാണെന്നും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി.
ഇന്ത്യൻ വകഭേദം വാക്സിനെ പ്രതിരോധിക്കാൻ കഴിവുള്ളതുമാണെന്ന് മരിയ വാൻ കെർഖോവ് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര തലത്തിൽ തന്നെ ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്ത്യൻ വകഭേദത്തെയും അതിന്റെ ഉപവിഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡബ്ല്യൂഎച്ച്ഒ ശേഖരിക്കുകയാണെന്നും മരിയ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലാണ് ബി.1. 617 എന്ന കൊറോണ വകഭേദത്തെ കണ്ടെത്തിയത്. അതിവേഗമാണ് ഇതു പടരുന്നത്.
അതേസമയം, കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 3,29,942 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 3,876 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. 3,56,082 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 2,29,92,517 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത് . ഇതില്‍ 1,90,27,304 പേര്‍ രോഗമുക്തരായി. 2,49,992 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.