നിരപരാധികളായ ജനങ്ങൾ കൊല്ലപ്പെടുന്നതിനെതിരെ ലോകത്തിലെ ഭരണാധികാരികൾ കഴിയുന്നതെല്ലാം ചെയ്യണമെന്ന ലിവർപൂർ സൂപ്പർ താരം മുഹമ്മദ് സലെയുടെ ട്വീറ്റിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം. നിരപരാധികൾ കൊല്ലപ്പെടുന്നതിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ഇടപെടണമെന്നായിരുന്നു ഈജിപ്ത് സ്വദേശിയായ സലെയുടെ ട്വീറ്റ്.
ഒരു കോടി നാൽപ്പത്തി മൂന്ന് ലക്ഷം ഫോളേവേഴ്സുള്ള സലെയുടെ ട്വീറ്റ് മിനുട്ടുകൾക്കകം ആയിരക്കണക്കിനാളുകളാണ് ഷെയർ ചെയ്തത്. തൊട്ടുപിന്നാലെ ജറുസലേമിൽ ആക്രമിക്കപ്പെട്ട അൽ-അഖ്സ പള്ളിയുടെ ചിത്രവും സലെ ട്വിറ്ററിൽ പങ്കുവെച്ചു.
നിരന്തരം ആക്രമണത്തിന് വിധേയമാകുന്ന പലസ്തീന്റെ പേര് പറയാതെയുള്ള സലെയുടെ ട്വീറ്റിനെതിരെയാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം. കൂടാതെ സംഘർഷത്തെ കുറിച്ച് പ്രതികരിക്കാൻ വൈകിയതിലും സലെക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. സലെയെ പലസ്തീൻ എന്ന രാഷ്ട്രത്തെ കുറിച്ച് ഓർമിപ്പിച്ച് പലരും റിട്വീറ്റ് ചെയ്തിട്ടുണ്ട്. അക്രമത്തെ കുറിച്ചുള്ള പൊതുപ്രസ്താവന കണ്ണിൽപൊടിയിടലാണെന്നും വിമർശനമുണ്ട്.
പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇന്നലെ മാത്രം 40 പേരാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ മുപത്തിയഞ്ചും, ഇസ്രായേലില്‍ അഞ്ച് പേരുമാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച മാത്രം ഇസ്രയേല്‍ നൂറോളം വ്യോമാക്രമണങ്ങളാണ് നടത്തിയത്. ഇതിന് മറുപടിയായി ടെല്‍അവീവിലും, ബീര്‍ഷെബയിലും ഒന്നിലധികം വ്യോമാക്രമണങ്ങള്‍ പലസ്തീനും നടത്തി.
സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് യുഎസും, യൂറോപ്യന്‍ യൂണിയനും ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ യുദ്ധസമാനമായ പ്രതീതി സൃഷ്ടിച്ച് പാലസ്തീനെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇസ്രയേല്‍. ഗാസയിലും, ഇസ്രായേലിലെ പല നഗരങ്ങളിലും ആക്രമണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഗാസയിലെ ഒരു കെട്ടിടം പൂര്‍ണമായി തകരുകയും, ഒന്ന് ഭാഗീകമായി തകരുകയും ചെയ്തു.
ഏഴ് വര്‍ഷത്തിനിടെ അരങ്ങേറുന്ന ഏറ്റവും വലിയ സംഘര്‍ഷമാണിത്. സേനയുടെ പിന്മാറ്റതിന് ഇരു രാജ്യങ്ങളിലെയും നേതാക്കന്മാര്‍ ശ്രമിക്കണം, ഇല്ലെങ്കില്‍ ഈ പ്രശ്നം യുദ്ധത്തിലേക്കാണ് പോകുന്നതെന്ന് യുഎൻ മിഡിൽ ഈസ്റ്റ് പീസ് എൻവോയ് ടോർ വെന്നേസ്‌ലൻഡ് ട്വീറ്റ് ചെയ്തു. യുഎന്‍റെ നേതൃത്വത്തില്‍ ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ സമവായത്തിനു ശ്രമിക്കുന്നുണ്ട്.