കഴിഞ്ഞ ദിവസം മുംബൈയിൽ ധൈര്യ രാജ് റാത്തോഡ് എന്ന പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി ഒരു ഡോസ് മരുന്ന് വിദേശത്തുനിന്നും എത്തിച്ചു. സ്പൈനൽ മസ്കുല അട്രോഫി എന്ന ജനിതക രോഗ ബാധിതയായിരുന്നു ഈ പെൺകുട്ടി. രണ്ട് വയസിനുള്ളിൽ വിദേശത്തു നിന്നും മരുന്നു എത്തിച്ച് ചികിത്സിച്ചില്ലെങ്കിൽ കുട്ടിക്ക് ഏറെക്കാലം ജീവിക്കാനാവില്ലെന്ന് മെഡിക്കൽ സംഘം വിധിയെഴുതി. കുട്ടിക്ക് കുത്തിവെക്കേണ്ടത് സോൾജെൻസ്മ എന്ന ഒറ്റ ഡോസ് മരുന്ന്. ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്ന് സോൾജെൻസ്മ. വിലകേട്ട് ഞെട്ടരുത് 16 കോടി മുതൽ 18 കോടി രൂപ വരെയാണ് ഇറക്കുമതി ചെയ്യുന്ന ഈ മരുന്നിന്റെ വില. 42 ദിവസം കൊണ്ട് 2.6 ലക്ഷം പേർ സഹായിച്ച് 16 കോടി കണ്ടെത്തി. ഒരു നന്മമരത്തിന്റെയും ആഹ്വാനം ഇല്ലാതെയാണ് സുമനസുകളുടെ സഹായത്തോടെ ഈ കുട്ടിയുടെ ജീവൻ രക്ഷിച്ചത്.
ഇനി, ആ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിച്ച സോൾജെൻസ്മ എന്ന മരുന്നിനെ കുറിച്ച് പറയാം. ഈ മരുന്നിന്റെ വിലയെ സംശയമുള്ളവർക്ക് ZOLGENSMA എന്ന് ഗൂഗിൾ ചെയ്ത് നോക്കാവുന്നതാണ്. ആഗോള മരുന്ന് കമ്പനിയായ നൊവാട്ടിസാണ് സോൾജെൻസ്മയുടെ ഉത്പാദകർ. അമേരിക്കയിലെ സ്റ്റാർട്ടപ്പ് കമ്പനിയായ അവെക്സിസ് ആണ് മരുന്ന് വികസിപ്പിച്ചത്. കമ്പനി പിന്നീട് മരുന്ന് ഭീമനായ നൊവാർട്ടിസ് വാങ്ങി. 2019ലാണ് ആദ്യമായി 'സോൾജെൻസ്മ' ഉപയോഗിക്കാൻ അനുമതി ലഭിക്കുന്നത്.
സോൾജെൻസ്മ ഒറ്റ ഡോസ് നൽകുന്നതോടെ എസ്.എം.എൻ1 എന്ന ജീൻ ഉൽപാദിപ്പിക്കപ്പെടും. അതുവഴി കുഞ്ഞുങ്ങളിൽ ചലനശേഷി ഉണർത്താനും സാധിക്കുമെന്നാണ് നൊവാർട്ടിസ് അവകാശപ്പെടുന്നത്.