ഇന്ത്യയിലെ കൊവിഡ് സാഹചര്യം അതീവഗുരുതരമെന്ന് ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. സംസ്ഥാനങ്ങൾ രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്, ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം, മരണം എന്നിവ വർദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിന്റെ രണ്ടാം തരംഗം കൂടുതൽ അപകടകാരിയാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നതായും ടെഡ്രോസ് പറഞ്ഞു.
ആയിരക്കണക്കിന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, മൊബൈൽ ഫീൽഡ് ആശുപത്രി കൂടാരങ്ങൾ, മാസ്കുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. ഈഘട്ടത്തിൽ ഇന്ത്യയെ സഹായിക്കുന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ പറഞ്ഞു.
ഇന്ത്യയിൽ കഴിഞ്ഞദിവസം 3,43,144 പേർക്ക് കൊവിഡ് ബാധിച്ചു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,40,46,809 ആയി. മരണസംഖ്യ 2,62,317 ആണ്. ഇന്ത്യയിൽ മാത്രമല്ല ഗുരുതരമായ സാഹചര്യമുള്ളത്. നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, കംബോഡിയ, തായ്ലൻഡ്, ഈജിപ്ത് എന്നീ രാജ്യങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. കഴിഞ്ഞയാഴ്ച കൊവിഡ് ബാധിച്ച് മരണപ്പെട്ടവരിൽ നാൽപ്പത് ശതമാനവും അമേരിക്കയിലാണ്. ആഫ്രിക്കയിലും സ്ഥിതി വ്യത്യസ്തമല്ലെന്നും ടെഡ്രോസ് പറഞ്ഞു. കൊവിഡ് ബാധിച്ച് ഇതിനകം ലോകമെമ്പാടുമുള്ള 3.3 ദശലക്ഷത്തിലധികം പേരാണ് മരിച്ചത്. വാക്സിനേഷൻ മാത്രമാണ് മഹാമാരിയിൽ നിന്ന് രക്ഷപ്പെടാനുള്ള ഏകമാർഗമെന്നും ലോകാരോഗ്യ സംഘടനയുടെ തലവൻ വ്യക്തമാക്കി.