ജെറുസലേം: ഗസ്സയില്‍ വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണ. വെടിനിർത്തലിന് സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയതായി ഇസ്രായേൽ അറിയിച്ചു. ഇതിനു പിന്നാലെ ഉപാധികളില്ലാത്ത വെടിനിർത്തൽ നിലവിൽ വന്നതായി ഹമാസും അറിയിച്ചു. 11 ദിവസം നീണ്ട ബോംബുവർഷത്തിനാണ് ഇതോടെ തത്കാലിക വിരാമമാകുന്നത്. ഈജിപ്റ്റിന്‍റെ അവസരോചിതമായ ഇടപെടലാണ് സമാധാനം പുനസ്ഥാപിക്കാന്‍ കാരണമായത്.
സംഘര്‍ഷത്തില്‍ 240 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ 228 പേരും പലസ്തീനികളാണ്, അതില്‍തന്നെ 62 കുട്ടികളും ഉണ്ട്. ഈജിപ്ത് മുൻകൈ എടുത്ത് നടത്തുന്ന സമാധാന ശ്രമങ്ങളോട് സഹകരിക്കുകയാണെന്നും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന്റെയും ചാരസംഘടനയായ മൊസ്സാദിന്റെയും ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് വഴങ്ങിയാണ് ഉപാധികളില്ലാത്ത വെടിനിർത്തൽ എന്നും ഇസ്രായേൽ വിശദീകരണക്കുറിപ്പ് ഇറക്കി.
2014- നു ശേഷം ഗസ്സക്കു മേൽ നടന്ന ഏറ്റവും ഭീകരമായ ആക്രമണമാണിത്. 200 ഓളം കെട്ടിട സമുച്ചയങ്ങളും നൂറുകണക്കിന് വീടുകളും തകര്‍ന്നു.ശതകോടികളുടെ നഷ്ടം ഉണ്ടായതായി കഴിഞ്ഞ ദിവസം ഗസ്സ ഭരണകൂടം വ്യക്തമാക്കി. കടുത്ത ഇസ്രായേൽ ഉപരോധവും അതിർത്തികൾ അടച്ചിടലും കാരണം നേരത്തെ തകർന്നുകിടക്കുന്ന ഗസ്സയിൽ പുതിയ ആക്രമണം വിതച്ച നാശം ഞെട്ടിപ്പിക്കുന്നതാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.