നിർഭയ കേസിന് ആസ്പദമായ പീഡനം നടക്കുമ്പോൾ ഡൽഹിയിൽ ഇല്ലായിരുന്നുവെന്ന് പ്രതി മുകേഷ് സിങ്. ഹര്‍ജി പട്യാല ഹൗസ് കോടതി തളളി. പീഡനം നടന്ന ഡിസംബർ 16-ന് ഡൽഹിയിൽ ഇല്ലായിരുന്നതിനാൽ വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുകേഷ് സിങ് ഹർജി നൽകിയത്. സംഭവം നടന്നതിന്‍റെ അടുത്ത ദിവസം രാജസ്ഥാനിൽ നിന്നാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും നിരപരാധിയാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
വെള്ളിയാഴ്ച്ചയാണ് നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട്. മുകേഷ് സിങ്ങിന്റെ ഹർജി ബാലിശമാണെന്നും വധശിക്ഷ വൈകിപ്പിക്കാനുള്ള തന്ത്രമാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുറ്റവാളികൾ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. അതേസമയം നിര്‍ഭയ കൂട്ട ബലാത്സംഗ കേസിലെ കുറ്റവാളികളെ തൂക്കിലേറ്റാനുള്ള നടപടികൾ ആരംഭിച്ചു. നാല് പ്രതികളെയും തൂക്കിലേറ്റാനുള്ള ഡമ്മി പരീക്ഷണം ഇന്ന് നടക്കും. ഇതിനായി ആരാച്ചാരെ ജയിലിൽ എത്തിക്കും. മീററ്റ് സ്വദേശി പവൻ ജല്ലാദ് ആണ് ആരാച്ചാർ. പവൻ ജല്ലാദിനു ഹാജരാകാൻ തിഹാർ ജയിൽ അധികൃതർ നിർദേശം നൽകി. കുറ്റവാളികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെയാണ് വധശിക്ഷക്കുള്ള നടപടികൾ വീണ്ടും ആരംഭിച്ചത്.
2012 ഡിസംബര്‍ 23-നാണ് രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ സംഭവം നടന്നത്. സുഹൃത്തിനോടൊപ്പം ബസിൽ കയറിയ വിദ്യാർത്ഥിനിയെ നാല് പേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. മാര്‍ച്ച് 20-നാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട്.