ഡല്‍ഹി: നീരവ് മോദി, വിജയ് മല്യ, മെഹുല്‍ ചോക്സി എന്നിവരുടെ 18,170 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. ബാങ്കുകള്‍ക്ക് തട്ടിപ്പിലൂടെ നഷ്ടമായ തുകയുടെ 80.45 ശതമാനം വരും കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം. 8445 കോടി രൂപയാണ് തട്ടിപ്പിന് ഇരയായ ബാങ്കുകള്‍ക്ക് ലഭിക്കുക. വായ്പാ തട്ടിപ്പ് നടത്തി ഈ മൂന്നുപേരും മുങ്ങിയതോടെ 22,585.83 കോടി രൂപയുടെ നഷ്ടമാണ് ബാങ്കുകള്‍ക്ക് ഉണ്ടായത്.
വിജയ് മല്യയെ ഇന്ത്യയിലേക്ക് കൈമാറാന്‍ യു.കെ ഹൈക്കോടതി ഉത്തരവിട്ടു. സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ വിജയ് മല്യക്ക് അനുവാദം നിഷേധിക്കുകയും ചെയ്തു. അതിനാല്‍ വരും ദിവസങ്ങളില്‍ മല്യയെ ഇന്ത്യക്ക് കൈമാറും. രണ്ട് വര്‍ഷമായി ലണ്ടന്‍ ജയിലില്‍ കഴിയുന്ന നീരവ് മോദിയേയും ഇന്ത്യക്ക് കൈമാറും. വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇന്ത്യയുടെ അഭ്യര്‍ഥനമാനിച്ചാണ് കോടതി ഉത്തരവ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മെഹുല്‍ ചോക്സിക്ക് ഡൊമിനിക്കന്‍ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യം അനുവദിച്ചാല്‍ രാജ്യം വിട്ട് പോകാനുള്ള സാധ്യത കണക്കിലെടുത്താണ് ചോക്സിയുടെ ഹര്‍ജി കോടതി തള്ളിയത്. ഇന്ത്യന്‍ പൌരനായ ചോക്സിയെ ഇന്ത്യക്ക് കൈമാറുന്നതിനെ സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട രത്നവ്യാപരിയാണ് ചോക്സി. ഇന്ത്യയില്‍ നിന്ന് മുങ്ങി ആന്റിഗ്വയില്‍ താമസിക്കുകയായിരുന്ന ചോക്‌സി അവിടെ നിന്ന് ക്യൂബയിലേക്ക് കടക്കുന്നതിനിടെയാണ് കരീബിയന്‍ ദ്വീപായ ഡൊമിനിക്കയില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇന്ത്യക്ക് കൈമാറുന്നതിനായി ചോക്‌സിയെ വിട്ടുനല്‍കണമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണ്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചോക്‌സിയുടെ അഭിഭാഷകര്‍ ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു. അദ്ദേഹം ഇപ്പോള്‍ ഇന്ത്യന്‍ പൌരന്‍ അല്ലന്നാണ് അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്.