അനിൽ കാന്ത് ഐപിഎസ് പുതിയ പൊലീസ് മേധാവി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുുത്തത്. നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറാണ് അനിൽ കാന്ത്.
1988 ഐപിഎസ് ബാച്ച്കാരനായ അനിൽ കാന്ത് ഡൽഹി സ്വദേശിയാണ്. നിലവിൽ എഡിജിപി റാങ്കാണ് അനിൽ കാന്തിന്. എഡിജിപി റാങ്കിൽ നിന്ന് ആദ്യമായാണ് ഒരു ഉദ്യോഗസ്ഥൻ നേരിട്ട് ക്രമസമാധാന ചുമലതലയുള്ള ഡിജിപിയാകുന്നത്. ദളിത് വിഭാഗത്തിൽ നിന്നുള്ള കേരളത്തിലെ ആദ്യ പൊലീസ് മേധാവിയാണ് അനിൽ കാന്ത്. യുപിഎസ്സി നൽകിയ ചുരുക്കപ്പെട്ടികയിൽ നിന്ന് ആദ്യമായി നിയമിക്കപ്പെടുന്ന ഡിജിപി കൂടിയാവുകയാണ് അനിൽ കാന്ത്.
വിരമിക്കാൻ എട്ട് മാസം ബാക്കിനിൽക്കെയാണ് അനിൽ കാന്ത് സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പദവിയിൽ എത്തുന്നത്. ഡിജിപി സ്ഥാനം കിട്ടിയതിനാൽ സർവീസ് രണ്ട് വർഷം കൂടി നീട്ടിനൽകും.
ഡല്‍ഹി സർവകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശേഷമാണ് ഐപിഎസ് കരസ്ഥമാക്കിയത്. ജില്ലാ പൊലീസ് മേധാവി, ഐജി, എഡിജിപി എന്നീ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഐബിയിൽ 5 വർഷം ജോലി ചെയ്തിട്ടുണ്ട്.
സുദേഷ് കുമാർ, അനിൽ കാന്ത്, ബി. സന്ധ്യ എന്നിവരുടെ പട്ടികയാണ് യുപിഎസ്സി സംസ്ഥാന സർക്കാറിന് നൽകിയത്. മകൾ പൊലീസുകാരനെ തല്ലിയ കേസാണ് സുദേഷ് കുമാറിന് വിനയായത്.
ഡിജിപിയായി നിയമിച്ചതിൽ എല്ലാവരോടും നന്ദിയുണ്ടെന്ന് അനിൽ കാന്ത് പറഞ്ഞു. തന്നിൽ വിശ്വാസം അർപ്പിച്ചതിൽ മുഖ്യമന്ത്രിയോട് അനിൽകാന്ത് പ്രത്യേകം നന്ദി പറഞ്ഞു. സ്ഥാനം ഒഴിഞ്ഞ ഡിജിപി ലോക്നാഥ് ബെഹ്റ തുടങ്ങിവെച്ച നല്ലകാര്യങ്ങൾ തുടരുമെന്നും അനിൽകാന്ത് പറഞ്ഞു.