പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തിനെതിരെ നിലപാടെടുത്ത യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ച ദീപികക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ശബരിനാഥ്. മീനച്ചിലാർ ഒഴുകുന്ന താലൂക്കുകൾക്ക് മാത്രമായി യൂത്ത് കോൺഗ്രസിന് ഒരു പ്രത്യേക നിലപാടില്ലായെന്നാണ് ശബരിനാഥ് ഫേസ്ബുക്കില്‍ കുറിച്ചത്. കല്ലറങ്ങാട്ട് പിതാവ് പറഞ്ഞ കാര്യത്തെ അംഗീകരിച്ച യൂത്ത് കോണ്‍ഗ്രസുകാരെ വിമര്‍ശിക്കുവാന്‍ ശബരിനാഥടക്കമുള്ള നേതാക്കള്‍ മുന്‍പന്തിയിലുണ്ടായിരുന്നു. എന്നാല്‍ പാലായിലെ യൂത്ത് കോണ്‍ഗ്രസുകാരെ ശബരീനാഥന്‍ അറിയണമെന്നില്ല. ശബരിനാഥെന്ന നേതാവ് നൂലില്‍ കെട്ടി ഇറക്കപ്പെട്ടവനാണല്ലോയെന്നുമുള്ള വിമര്‍ശനത്തിനാണ് ശബരിനാഥിന്‍റെ മറുപടി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ദീപികയുടെ മുഖപ്രസംഗ പേജിൽ " ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ" എന്ന ലേഖനം വായിച്ചു. പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തോട് എതിർപ്പു രേഖപ്പെടുത്തിയതിൽ കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിനെയും അതിൽ വിമർശിക്കുന്നുണ്ട്. വിമർശനത്തിൽ തെറ്റില്ല, അതിന്റെ ശരിതെറ്റുകൾ ജനം വിലയിരുത്തും.
ദീപികയിലെ വരികൾ ഇതാണ് - "കല്ലറങ്ങാട്ട് പിതാവ് പറഞ്ഞതാണ് സത്യം എന്ന് പറഞ്ഞ യൂത്ത് കോൺഗ്രസുകാരെ വിമർശിക്കുവാൻ ശബരീനാഥൻ അടക്കമുള്ള നേതാക്കൾ വല്ലാത്ത തിടുക്കം കാട്ടി. പാലായിലെ യൂത്ത് കോൺഗ്രസുകാരെ ശബരീനാഥൻ അറിയണമെന്നില്ല. നൂലിൽ കെട്ടി ഇറക്കപ്പെട്ടവനാണല്ലോ"
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പത്രത്തിന്റെ അറിവിലേക്കായി പറയുന്നു - യൂത്ത് കോൺഗ്രസ് എന്ന സംഘടനയ്ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഏകത്വത്തിന്റെയും ഉറച്ച നിലപാടാണ് എവിടെയും ഉള്ളത്. അല്ലാതെ മീനച്ചിലാർ ഒഴുകുന്ന താലൂക്കുകൾക്ക് മാത്രമായി യൂത്ത് കോൺഗ്രസിന് ഒരു പ്രത്യേക നിലപാടില്ല എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും.