കേരളത്തില്‍ നര്‍ക്കോട്ടിക് മാഫിയ പിടിമുറുക്കുന്നുണ്ടെന്ന് മുസ്ലിം ലീഗ് എം എല്‍ എ നജീബ് കാന്തപുരം. ലഹരി മാഫിയയ്ക്ക് മതമില്ല. ഏതൊരുകുട്ടിയും വലയില്‍ വീണുപോകും വിധമാണ് മാഫിയയുടെ നെറ്റുവര്‍ക്ക്. അതിന് മതത്തിന്‍റെ നിറം ചാര്‍ത്തി യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് വഴിതിരിച്ച് വിടരുതെന്നും നജീബ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കുറിപ്പിന്‍റെ പൂര്‍ണ രൂപം
കേരളത്തിൽ അതി ഭീകരമായി നാർക്കോട്ടിക് മാഫിയ പിടിമുറുക്കുന്നുണ്ട്. പ്രത്യേകിച്ച് ഈ കോവിഡ് കാലം നാർക്കോ സംഘങ്ങളുടെ ശൃംഖല അതിന്റെ വല ശക്തമായി വിരിച്ചിട്ടുണ്ട്. പെൺകുട്ടികളടക്കം നമ്മുടെ പിഞ്ചുകുട്ടികളെ പോലും അതിന്റെ കണ്ണികളാക്കി മാറ്റാൻ വളരെ വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്. പണമുണ്ടാക്കാൻ ഏത് വൃത്തികെട്ട വഴിയും സ്വീകരിക്കുന്ന വലിയൊരു സംഘം ഇതിന് പിറകിലുണ്ട്. ഏത് കുട്ടിയും വലയിൽ വീണുപോകും വിധമാണ് ഇതിന്റെ നെറ്റ് വർക്ക്.
പാലാ ബിഷപ്പ് ആരോപിച്ച തരത്തിലല്ല ഇതിന്റെ വ്യാപ്തി. ഈ ലഹരി മാഫിയക്ക് മതം മാത്രമല്ല. കണ്ണും മൂക്കുമില്ല. ഹൃദയവുമില്ല. പണക്കൊതി മാത്രമേയുള്ളൂ. ഭരണകൂടവും പൊതുജനങ്ങളും ഓരോ കുടുംബവും അതീവ ജാഗ്രത പുലർത്തണം. വെറുതെ മതങ്ങളെ ചാർത്തി ഈ വിഷയത്തെ അതിന്റെ യഥാർത്ഥ പ്രശ്നത്തിൽ നിന്ന് വഴിതിരിച്ച് വിടരുത്. അത് തെറ്റും ദുരുദ്ദേശപരവുമാണ്. ഇന്ന് നേരിട്ടറിഞ്ഞ നെഞ്ച് പിളർക്കുന്ന ഒരു യാഥാർത്ഥ്യത്തിൽ നിന്നാണ് ഈ കുറിപ്പ്.