പ്ലാസ്റ്റിക് ബോട്ടിലുകളിലെത്തുന്ന കുപ്പി വെള്ളത്തിന് വിലക്കേർപ്പെടുത്താൻ ഒരുങ്ങി സിക്കിം. 2022 ജനുവരി 1 മുതൽ സിക്കിമിൽ പാക്കേജുചെയ്ത മിനറൽ വാട്ടർ നിരോധിക്കുമെന്ന് സിക്കിം മുഖ്യമന്ത്രി പി. എസ്. തമാംഗ് പറഞ്ഞു. ശുദ്ധവും നിലവാരമുള്ളതുമായ പ്രകൃതിദത്ത കുടിവെള്ളത്താല്‍ സിക്കിം അനുഗ്രഹീതമാണ്. ഈ തീരുമാനം ജനങ്ങള്‍ക്ക് ശുദ്ധജലം കുടിക്കാനുള്ള അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ധാരളമായി ശുദ്ധജലം ലഭ്യമാണ്. അതിനാല്‍ പ്ലാസ്റ്റിക് ബോട്ടിലുകളിലെ വെള്ളം ഇവിടെ ആവശ്യമില്ല. ശുദ്ധജലം ലഭിക്കുന്ന സിക്കിമില്‍ നിന്ന് കുപ്പിവെള്ളം ഒഴിവാക്കുന്നതിലൂടെ പ്ലാസ്റ്റിക്കിനെയും തടയാന്‍ സാധിക്കും. അതേസമയം, ബിസിനസ്സ് സ്ഥാപനങ്ങളിലെ മിനറൽ വാട്ടർ ബോട്ടിലുകളുടെ നിലവിലുള്ള സ്റ്റോക്ക് ഒഴിവാക്കുവാന്‍ മൂന്ന് മാസത്തെ സമയം അനുവദിക്കും- മുഖ്യമന്ത്രി പറഞ്ഞു.
കുപ്പിവെള്ളം നിരോധിക്കുന്നതിനോടൊപ്പം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പാക്കേജുചെയ്ത് സംസ്ഥാനത്ത് കൊണ്ടുവന്നു വിതരണം ചെയ്യുന്നത്തിനും നിയന്ത്രണമെര്‍പ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിനോദസഞ്ചാര മേഖലയായ നോർത്ത് സിക്കിമിലെ ലാചെൻ നേരത്തേ തന്നെ കുപ്പിവെള്ളം നിരോധിച്ചിരുന്നു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് പിഎസ് തമാംഗ് ഇക്കാര്യം വ്യക്തമാക്കിയത്. 1998 ൽ ഇന്ത്യയിൽ പ്ലാസ്റ്റിക് നിരോധിച്ച ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് സിക്കിം.