തിരുവനന്തപുരം: മുഖ്യമന്ത്രി തന്‍റെ പരാതി തഴയുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹത്തെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതായിരിക്കുമെന്നും അനുപമ. മുഖ്യമന്ത്രിക്ക് ദത്ത് വിഷയം അറിയാമായിരുന്നു എന്ന മുന്‍ മന്ത്രി പി കെ ശ്രീമതിയുടെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് അനുപമയുടെ പ്രതികരണം. അനുപമയുമായി പി കെ ശ്രീമതി സംസാരിക്കുന്ന ശബ്ദ രേഖയാണ് പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനുമുള്‍പ്പെടെയുളള നേതാക്കളോടെല്ലാം വിഷയം പറഞ്ഞിരുന്നെന്നും അവരുടെ വിഷയം അവര്‍ തന്നെ പരിഹരിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നും ശ്രീമതി അനുപമയോട് പറയുന്നതാണ് ശബ്ദരേഖയില്‍.
കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് ഉൾപ്പെടെ പങ്കുണ്ടെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അനുപമ. ഇനിയെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാൻ തയാറാകണമെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. സമരം നടത്തുമ്പോള്‍ ഒരു സ്ത്രീയെന്ന പരിഗണനപ്പോലും തനിക്ക് ലഭിക്കുന്നില്ല. മഴയത്ത് ഒരു ഷീറ്റ് വലിച്ച് കെട്ടാന്‍ പോലും പൊലീസ് അനുവദിക്കുന്നില്ലെന്നും അനുപമ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുഖ്യമന്ത്രിക്കും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കുമെല്ലാം അനുപമ വിഷയം അറിയാം. വിഷയം സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചയാക്കാനുളള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ തനിക്ക് ഈ വിഷയം ചര്‍ച്ചക്ക് കൊണ്ട് വരുവാന്‍ സാധിച്ചിരുന്നില്ല. നമുക്കതിൽ റോൾ ഇല്ലെന്നും അനുപമയും മാതാപിതാക്കളും തമ്മിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞതായി പി.കെ ശ്രീമതി ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. ദത്ത് വിവാദം വാര്‍ത്തയാകുന്നതിനുമുന്‍പേ തന്നെ അനുപമ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാവാത്തതിനാല്‍ അനുപമ പി കെ ശ്രീമതിയെ സമീപിക്കുകയായിരുന്നു.