ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഏകനായി വന്ന് പ്രാർത്ഥനാ ശുശ്രൂഷ നടത്തി. ഈ കൊറോണ വൈറസ് മാഹാമാരിയെ പൊതുതാല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള ദൃഢമായ ഐക്യത്തിന്‍റെ പരീക്ഷണമായും, അടിസ്ഥാന മൂല്യങ്ങളുടെ ഓർമ്മപ്പെടുത്തലായും കാണണമെന്ന് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ലോകത്തിനായി പ്രാര്‍ഥന നടത്തിയത്. ലോകത്തിന് അനുഗ്രഹം നൽകുന്നതിനുമുമ്പ് ശൂന്യമായ സ്ക്വയറിലേക്ക് നോക്കി സംസാരിച്ച മാര്‍പ്പാപ്പ 'ആരോഗ്യ പ്രതിസന്ധി എല്ലാവരേയും ഒരേ ബോട്ടിൽ കയറ്റിയെന്ന്' അഭിപ്രായപ്പെട്ടു.
'ഈ പകര്‍ച്ചവ്യാധി നമ്മുടെ ജീവനെടുക്കും. അത് കടന്നുപോകുന്ന വഴികളില്ലാം നിശബ്‍ദത നിറയ്ക്കും. നമ്മള്‍ ഭയപ്പെട്ടവരും നഷ്‍ടപ്പെട്ടവരുമാണെന്ന് സ്വയം തിരിച്ചറിയും'- അദ്ദേഹം പറഞ്ഞു. 'കൊറോണക്കാലത്തെ അസാധാരണമായ പ്രാർത്ഥന' എന്നാണ് പോപ്പിന്‍റെ പ്രാർത്ഥനാ ശുശ്രൂഷയെ വത്തിക്കാന്‍ വിശേഷിപ്പിച്ചത്. അപ്പോഴേക്കും കൊവിഡ് ബാധിച്ച് ഇറ്റലിയില്‍ മരണപ്പെട്ടവരുടെ എണ്ണം 9,000 കവിഞ്ഞതായി ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
Also Read
സെന്‍റ് പീറ്റേഴ്‍സ് ബസിലിക്കയിലെ ആളൊഴിഞ്ഞ പടികളിലൂടെ ചാറ്റല്‍ മഴയത്ത് ഏകനായ് നടന്ന പോപ്പ് ഒറ്റയ്ക്ക് ഇരുന്നു സംസാരിച്ചു. ഇറ്റലിയാണിപ്പോള്‍ വൈറസിന്‍റെ ഏറ്റവും ശക്തമായ കേന്ദ്രം. രാജ്യം പൂര്‍ണ്ണമായും ലോക് ഡൗണിലാണ്. ഒരു കുഞ്ഞുപോലും പുറത്തിറങ്ങുന്നില്ല. വെള്ളിയാഴ്ച്ച മാത്രം കൊവിഡ്-19 ബാധിച്ച് 969 പേരാണ് ഇറ്റലിയില്‍ മരിച്ചത്. 4401 പുതിയ കേസുകള്‍ സ്ഥിരീകരിക്കുകയും ചെയ്തു. 51 ഡോക്ടര്‍മാര്‍ കൊറോണ ബാധിച്ച് മരിച്ചു. ഇതില്‍ 32 പേരും ഇറ്റലിയില്‍ ഏറ്റവും മാരകമായി കൊറോണ പടര്‍ന്ന ലൊംബാര്‍ഡി മേഖലയിലുള്ളവരായിരുന്നു.