കുവൈത്തില്‍ പത്ത് പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 235 ആയി. ജനങ്ങൾ സർക്കാർ നിർദേശങ്ങൾ അനുസരിച്ച് വീട്ടിലിരിക്കുന്നില്ലെങ്കിൽ പൂർണ കർഫ്യൂ ഏർപ്പെടുത്താൻ മടിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് വ്യക്തമാക്കി. ശനിയാഴ്ച ഒരു ഇന്ത്യക്കാരന് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ കുവൈത്തില്‍ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഏഴായി. ഇയാള്‍ക്ക് എങ്ങിനെയാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്തിയിട്ടില്ല.
പകൽ പുറത്തിറങ്ങാൻ അനുവദിച്ചിട്ടുള്ളത് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ്. കൊറോണ വൈറസ് ഭീതിയിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രി അഭ്യർഥിച്ചു. മാര്‍ച്ച് 13 മുതല്‍ എല്ലാ വിമാന സര്‍വ്വീസുകളും കുവൈറ്റ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. 64 പേര്‍ രോഗവിമുക്തരാകുകയും 853 പേര്‍ നിരീക്ഷണം കഴിഞ്ഞു വീടുകളിലേക്കു മടങ്ങുകയും ചെയ്തതോടെ രാജ്യം കൊറോണ രോഗ നിയന്ത്രണം കൈ വരിച്ചു വരികയാണ് എന്ന പ്രതീക്ഷയാണ് നല്‍കുന്നതെന്നു ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് അഭിപ്രായപ്പെട്ടു.