കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്നലെ 17 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ആകെ രോഗികളുടെ എണ്ണം 106 ആയി. ഇനി 428 പേരുടെ പരിശോധനാ ഫലമാണു വരാനുള്ളത്. ഇതിനെ ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. കൂടുതല്‍ കൊറോണ ബാധ റിപ്പോര്‍ട്ടു ചെയ്ത ആറു പ്രദേശങ്ങള്‍ പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാക്കി. ഇവിടെ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല.
പള്ളിക്കര, ഉദുമ, ചെമ്മനാട്, മധുര്‍, മെഗ്രാല്‍, പുത്തൂര്‍ പഞ്ചായത്തുകളിലെയും കാസര്‍കോട് നഗരസഭയിലെയും പ്രദേശങ്ങളിലാണ് പൊലീസ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുന്നത്. അവശ്യസാധനങ്ങള്‍ പോലീസ് വാങ്ങി എത്തിച്ചുകൊടുക്കുമെന്ന് ഐ.ജി. വിജയ് സാഖറെ പറഞ്ഞു. ആവശ്യക്കാര്‍ 94979 35780 എന്ന വാട്‌സ്‍അപ്പ് നമ്പറിലേക്ക് പേരും ഫോണ്‍നമ്പറും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റും അയച്ചാൽ മതി.
ഇന്നലെ രോഗം സ്ഥിരീകരിച്ച 17 പേരിൽ സമ്പർക്കത്തിലൂടെ രോഗം പടർന്നവരും ഉൾപ്പെടുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ആകെ നിരീക്ഷണത്തിലുള്ള 7447 പേരിൽ ആശുപത്രിയിലുള്ളത് 134 പേരാണ്. ബാക്കിയുള്ളവർ വീടുകളിലാണ്. ഇതുവരെ ജില്ലയിൽ നിന്നും 892 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതിൽ 375 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്.