തിരുവനന്തപുരം: ഇടുക്കി ഗവൺമെന്റ് എഞ്ചിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകന്‍ ധീരജിന്‍റെ കൊലപാതകം ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൊലപാതകം ഒരു ഗൂഡാലോചനയുടെയും ഭാഗമല്ലെന്നും കോണ്‍ഗ്രസ് ഇത്തരം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ അധികാരം ഏറ്റെടുത്തതിനാലാണ് ഇത്തരം അക്രമണം ഉണ്ടായതെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന അംഗീകരിക്കാന്‍ സാധിക്കില്ല. പാര്‍ട്ടിക്ക് പങ്കില്ലാത്ത കൊലപാതകം സുധാകരന്‍റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കേണ്ടതില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ വ്യാപകമായി അക്രമണം നടക്കുകയാണ്. ഇത്തരം രീതികള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കുവാന്‍ സാധിക്കുന്നതല്ല. ധീരജിന്‍റെ മരണത്തില്‍ പാര്‍ട്ടി യാതൊരു ഗൂഡാലോചന നടത്തിയിട്ടില്ല. ഇടുക്കിയില്‍ ഒരു കൊലപാതകം നടന്നതിന്‍റെ ഭാഗമായി മഹാരാജ് കോളേജിലെ 11 കുട്ടികള്‍ക്കാണ് പരിക്ക് പറ്റി ആശുപത്രിയില്‍ കഴിയുന്നത്. അതില്‍ പെണ്‍കുട്ടികളുമുണ്ട്. ഈ വര്‍ഷം കോളജ് പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം മൂന്നാം തവണയാണ് മഹാരാജാസിലെ കെ എസ് യു കുട്ടികള്‍ക്ക് നേരെ തുടര്‍ച്ചയായ അക്രമണം ഉണ്ടാകുന്നത്. കാമ്പസ് അക്രമണം തടയാന്‍ എല്ലാ പാര്‍ട്ടികളും പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കണം - വിഡി സതീശന്‍ പറഞ്ഞു.
പൊലീസിന്‍റെ മുന്‍പില്‍ വെച്ചാണ് ഇടുക്കി ഗവൺമെന്റ് എഞ്ചിനിയറിംഗ് കോളജില്‍ അക്രമണം നടന്നത്. അത് തടയാന്‍ സാധിക്കാതെ വന്നത് പൊലീസിന്‍റെ വീഴ്ചയാണ്. 100 പേര്‍ ചേര്‍ന്ന് 7 പേരെ അക്രമിച്ചപ്പോള്‍ കെ എസ് യു പ്രവര്‍ത്തകര്‍ ചിതറി ഓടുകയായിരുന്നു. ഇതില്‍ ഒരാളെയാണ് കൊലപാതക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആക്രമണ പ്രവര്‍ത്തനം നടത്തുന്നത് ഇടതുപക്ഷമാണ്. എല്ലാത്തരത്തിലും പ്രതികളെ സംരക്ഷിക്കുക എന്ന രീതിയാണ് ഇപ്പോഴും സിപിഎമ്മിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സിപിഎം വിദ്യര്‍ത്ഥി സംഘടനയോട് അക്രമം അവസാനിപ്പിക്കാന്‍ പറയണം. കൊലക്കത്തി താഴെവെക്കാന്‍ നിര്‍ദേശം നല്‍കാന്‍ തയ്യാറാകണമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് വാഴത്തൊപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.