ലോകായുക്തക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ ടി ജലീല്‍ എം എല്‍ എ. സുപ്രീം കോടതിയിൽ മൂന്നര കൊല്ലത്തിനിടയിൽ കേവലം 6 വിധികൾ മാത്രം പറയുകയും അഭയ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്ത "മഹാനാണ്"പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലിൽ സ്വീകരിച്ച് വാദം കേട്ട് എതിർ കക്ഷിയെ വിസ്തരിക്കുക പോലും ചെയ്യാതെ വെളിച്ചത്തെക്കാളും വേഗതയിൽ തനിക്കെതിരെ വിധി പറഞ്ഞ് ചരിത്രം കുറിച്ചതെന്ന് കെ ടി ജലീല്‍. ഫേസ്ബുക്കിലൂടെയാണ് ജലീലിന്‍റെ വിമര്‍ശനം.
ലോകായുക്തയുടെ അധികാരപരിധിക്കുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തിയിരുന്നു. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അഴിമതി ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ അവർ ആ സ്ഥാനത്ത് തുടരാന്‍ അർഹരല്ലെന്ന് വിധിക്കാന്‍ നിലവില്‍ ലോകായുക്തയ്ക്ക് സാധിക്കും. എന്നാല്‍ അത്തരം വിധികള്‍ സ്വീകരിക്കാനോ തള്ളികളയാനോ മുഖ്യമന്ത്രിക്കോ ഗവര്‍ണര്‍ക്കോ സാധിക്കുന്ന തരത്തിലുള്ള പുതിയ ഓര്‍ഡിനന്‍സാണ് സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്നത്. ലോകായുക്ത നില നിൽക്കുന്നത് നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് തന്നെ ലോകായുക്തയെ അപ്രസക്തമാക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കും.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
"വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും"
2021 മാർച്ച് 25 ന് പ്രാഥമിക അന്വേഷണം നടത്തി ഫയലിൽ സ്വീകരിച്ച് തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 6 ന് മുമ്പ് 'ബോംബ്' പൊട്ടിച്ച് ഇടതുപക്ഷത്തിന്റെ രണ്ടാം വരവ് തടയലായിരുന്നു UDF ന്റെ ലക്ഷ്യം. മൈനോരിറ്റി കോർപ്പറേഷന്റെ വക്കീൽ അഡ്വ: കാളീശ്വരം രാജ് സുപ്രീം കോടതിയിലുള്ള തന്റെ കേസുകളുടെ വിവരം വെച്ച് ചെയ്ത ഇ മെയ്ൽ ഇല്ലായിരുന്നെങ്കിൽ ഒരു ഹിയറിംഗിന് കൂടി സമയം അനുവദിക്കുമായിരുന്നില്ല. അങ്ങിനെ സംഭവിച്ചാൽ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എല്ലാംകൂടി ചുരുട്ടിക്കൂട്ടി കിണറ്റിലിടുമായിരുന്നു വിനീത ദാസൻ.
സുപ്രീം കോടതിയിൽ മൂന്നര കൊല്ലത്തിനിടയിൽ കേവലം 6 വിധികൾ മാത്രം പറയുകയും അഭയ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്ത "മഹാനാണ്" (അരുൺ ജെയ്റ്റ്ലിയോടും സുഷമ സ്വരാജിനോടും കടപ്പാട്) പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലിൽ സ്വീകരിച്ച് വാദം കേട്ട് എതിർ കക്ഷിയെ വിസ്തരിക്കുക പോലും ചെയ്യാതെ വെളിച്ചത്തെക്കാളും വേഗതയിൽ വിധി പറഞ്ഞ് ചരിത്രം കുറിച്ചത്. "വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും" എന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല. പക്ഷെ പുതിയ കാലത്ത് ഇതിനൊരു അനുബന്ധമുണ്ട്. "എത്തേണ്ടത് എത്തേണ്ടിടത്ത് എത്തേണ്ട പോലെ മുൻകൂറായി എത്തണം. സഹോദര ഭാര്യക്ക് പദവി ആയാലും തരക്കേടില്ല"
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക