പാലക്കാട്: മലമ്പുഴ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെതിരെ വനം വകുപ്പ് കേസ് എടുക്കും. അനുവാദമില്ലാതെ വനം മേഖലയില്‍ അതിക്രമിച്ച് കയറിയതിനാണ് കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരമാണ് കേസെടുക്കുന്നത്. ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. കേസ് എടുക്കുന്നതിന് മുന്നോടിയായി വാളയാർ സെക്ഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കും. ബാബുവിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കെതിരെ കേസ് എടുക്കുന്ന കാര്യവും ആലോചനയിലുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈന്യമാണ് ഇന്നലെ രക്ഷപ്പെടുത്തിയത്. നിലവില്‍ പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ഇന്ന് ബാബുവിനെ വാര്‍ഡിലേക്ക് മാറ്റുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. മൂന്ന് സുഹൃത്തുകള്‍ക്കൊപ്പം കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാബു ട്രക്കിംഗ് ആരംഭിച്ചത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍ മല കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ തിരിച്ച് താഴേക്ക് ഇറങ്ങി. എന്നാല്‍ ബാബു കുറച്ച് കൂടെ മുകളിലേക്ക് പോകുകയായിരുന്നു. ഇതിനിടെ കാല്‍ വഴുതി ബാബു താഴേക്ക് വീഴുകയായിരുന്നു എന്നാണ് അനുമാനം. കൈയിലുണ്ടായിരുന്ന ഫോണ്‍ ഉപയോഗിച്ചാണ് ബാബു താന്‍ കുടുങ്ങി കിടക്കുന്ന വിവരം സുഹൃത്തുക്കളെ അറിയിച്ചത്.