വിചാരണാ മുറികളിൽ വിചാരണ നേരിടേണ്ടത് പ്രതികളാണ്, പരാതിക്കാരല്ലെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍. തനിക്ക് നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ചും പിന്നീട് കടന്നുപോയ മാനസിക പീഡനങ്ങളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും നടി ഭാവന തുറന്നു പറഞ്ഞതിന് പിന്നാലെയാണ് ഹരീഷ് വാസുദേവന്‍റെ പ്രതികരണം. ട്രയൽ എന്നത് ട്രോമ ആണെന്ന് ഒരു അതിജീവിത തന്നെ പറയുന്നത് ഇന്നാട്ടിലെ ജുഡീഷ്യറിയുടെയും ഭരണവ്യവസ്ഥയുടെയും പരാജയത്തെ ചൂണ്ടിക്കാണിക്കുന്നു. കള്ളപ്പരാതിക്കാർക്ക് ഏത് തരം വിചാരണയും നേരിടാം, അതല്ല സത്യത്തിൽ ഇരയായ മനുഷ്യരുടെ കാര്യമെന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ലൈംഗീക അതിക്രമത്തിന് ശേഷം വിചാരണക്കായി കോടതിയില്‍ പോയ 15 ദിവസങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നത് വലിയ മാനസിക ബുദ്ധിമുട്ടുകളാണ്. പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നെങ്കിലും സമൂഹമാധ്യമങ്ങളില്‍ നടന്ന നെഗറ്റീവ് പി ആര്‍ ക്യാംപെയ്‌നും മോശം പ്രചാരണങ്ങളും തന്നെ തളര്‍ത്തിയിരുന്നെന്നും ഭാവന പറഞ്ഞു. പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ നേതൃത്വത്തില്‍ വനിതാ ദിനവുമായി ബന്ധപ്പെട്ട് 'വി ദ വിമണ്‍ ഓഫ് ഏഷ്യ' കൂട്ടായ്മക്കൊപ്പം ചേര്‍ന്ന് നടത്തിയ 'ഗ്ലോബല്‍ ടൗണ്‍ ഹാള്‍' എന്ന പരിപാടിയിലായിരുന്നു ഭാവനയുടെ തുറന്ന് പറച്ചില്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ട്രയൽ എന്നത് ട്രോമ ആണെന്ന് ഒരു അതിജീവിത, പരാതിക്കാരി തന്നെ പറയുന്നത് ഇന്നാട്ടിലെ ജുഡീഷ്യറിയുടെയും ഭരണവ്യവസ്ഥയുടെയും പരാജയത്തെ ചൂണ്ടിക്കാണിക്കുന്നു. കള്ളപ്പരാതിക്കാർക്ക് ഏത് തരം വിചാരണയും നേരിടാം, അതല്ല സത്യത്തിൽ ഇരയായ മനുഷ്യരുടെ കാര്യം. അവർക്ക് ഈ സിസ്റ്റത്തിലുള്ള വിശ്വാസം നിലനിർത്തണം. ഈ സിസ്റ്റം പുതുക്കി പണിയണം. വിചാരണാ മുറികളിൽ വിചാരണ നേരിടേണ്ടത് പ്രതികളാണ്, പരാതിക്കാരല്ല. സര്‍വൈവര്‍ ഫ്രണ്ട്ലി (Survivor friendly) ആയ കോടതി മുറികൾ ഉണ്ടെങ്കിലേ യഥാർത്ഥ ഇരകൾ പരാതിയുമായി മുന്നോട്ടുവരൂ. ഇന്ത്യയിലെ അഭിഭാഷക സമൂഹം ഇക്കാര്യം ഗൗരവമായി ആലോചിക്കണം. ഇതല്ലാതെ എന്ത് തരം വനിതാദിനമാണ് നാം നമ്മുടെ സഹജീവികൾക്ക് ഒരുക്കുന്നത്??
(ട്രയലിൽ ക്രോസ് എക്സാമിനേഷൻ നേരിടേണ്ടത് പ്രതിയായിരിക്കണം എന്നല്ല ഞാൻ എഴുതിയത്. We must think beyond the boundary to find solution to make the process victim friendly too)