സൂകര്‍: ലാറ്റിനമേരിക്കന്‍ വിപ്ലവ ഇതിഹാസം ചെ ഗുവേരയെ പട്ടാള ക്യാമ്പില്‍ വെടിവെച്ചു കൊന്ന റിട്ടയേര്‍ഡ് ബൊളീവിയന്‍ കമാന്റർ മരിയോ ടെറാന്‍ സലസര്‍ മരണപ്പെട്ടു. വാര്‍ധക്യസഹജമായ അസുഖം മൂലം സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു. ബൊളീവിയയുടെ കിഴക്കന്‍ പട്ടണമായ സാന്‍റാക്രൂസ് ഡി ലാസിയറയിലായിരുന്നു അവസാനകാലം. ക്യൂബന്‍ വിപവത്തിന് ശേഷം ബാങ്കിംഗ് മന്ത്രിയായി ചുമതലയേറ്റ ചെ ഗുവേര പിന്നീട് ബൊളീവിയന്‍ വിപ്ലവം സ്വപ്നം കണ്ടുകൊണ്ട് അതിനായി ഒളിപ്രവര്‍ത്തനം സംഘടിപ്പിക്കുകയായിരുന്നു. ഇതിനിടെ പിടിക്കപ്പെട്ട ചെ യെ 1967-ലാണ് ബൊളീവിയന്‍ പട്ടാളം വെടിവെച്ചുകൊന്നത്.
നാല്‍പ്പത്തി അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് 1967 ഒക്ടോബര്‍ 8 നാണ് ചെ ഗുവേരയെ ബൊളീവിയന്‍ പ്രസിഡന്റ് റെനെ ബരിയന്‍റൊസിന്‍റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കമാന്റര്‍ മരിയോ ടെറാന്‍ സലസര്‍ വെടിവെച്ചുകൊന്നത്. സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ചെ ഗുവേരയെ പട്ടാള ക്യാമ്പാക്കി മാറ്റിയ ഒഴിഞ്ഞ സ്കൂള്‍ കെട്ടിടത്തിലേക്ക് എത്തിക്കുകയായിരുന്നു. അവടെ വെച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഇക്കാര്യത്തില്‍ തനിക്കുള്ള ഖേദം പലവട്ടം മരിയോ ടെറാന്‍ സലസര്‍ പറഞ്ഞിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
''എന്‍റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട നിമിഷമായിരുന്നു ചെ യുടെ നെഞ്ചിലേക്ക് നിറയൊഴിച്ച ആ നിമിഷം! ഞാന്‍ അങ്ങോട്ടേക്ക് പ്രവേശിച്ചപ്പോള്‍ ചെയുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. അന്നേരം തേജസ്സാര്‍ന്ന ഒരു വലിയ മനുഷ്യനായി അദ്ദേഹത്തെ എനിക്കനുഭവപ്പെട്ടു.''- ടെറാന്‍ പറഞ്ഞു. എന്‍റെ ആഗമനോദ്ദേശം അദ്ദേഹത്തിനു മനസ്സിലായി. അദ്ദേഹം എന്നോടായി ചോദിച്ചു
"താങ്കള്‍ എന്നെ വധിക്കാന്‍ വന്നതല്ലേ" എനിക്കറിയാം നിങ്ങള്‍ വന്നത് അതിനാണ് എന്ന്. പക്ഷേ നിങ്ങള്‍ കൊല്ലുന്നത് വെറുമൊരു വ്യക്തിയെ മാത്രമാണ്. ഭീരുവായ മനുഷ്യാ വെടിവെച്ചിട്ടുപോകൂ..."
ഇതായിരുന്നു ചെയുടെ അവസാന വാക്കുകള്‍. മരിയോ ടെറാന്‍ സലസര്‍ ഒട്ടും വൈകിച്ചില്ല. അയാളുടെ തോക്കില്‍ നിന്നും ഉതിര്‍ത്ത വെടിയുണ്ടകള്‍ ചെയുടെ കഴുത്തിലും കൈകാലുകളിലും തുളച്ചുകയറി... ബൊളീവിയയിലെ ലാ ഗുവേര ഗ്രാമത്തിലെ സ്കൂള്‍ കെട്ടിടത്തില്‍ വെച്ചാണ് ചെ കൊല്ലപ്പെട്ടത്.