ഗാസ: ഹമാസ് തലവന്‍ ഇസ്മായിൽ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇന്നലെ ഗാസയിലെ വടക്ക് പടിഞ്ഞാറുള്ള ഷാതി അഭയാർഥി ക്യാമ്പില്‍ ഉണ്ടായ ഇസ്രായേലിന്റെ വ്യോമാക്രമണത്തിലാണ് ഹനിയ്യയുടെ കുടുംബം കൊല്ലപ്പെട്ടത്. തന്‍റെ മക്കളായ ഹസിം, ആമിർ, മുഹമ്മദ് എന്നിവരും മൂന്ന് പേരക്കുട്ടികളും കൊല്ലപ്പെട്ടതായി ഇസ്മായിൽ ഹനിയ്യ തന്നെ അൽ ജസീറയോട് സ്ഥിരീകരിക്കുകയായിരുന്നു. കുടുംബം പെരുന്നാള്‍ ദിനത്തില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ഇറങ്ങിയതിനിടെയാണ് സംഭവം.
"ഇതോടെ ഹമാസിനെ തളർത്താമെന്ന് ആരും കരുതരുത്. അങ്ങനെ കരുതിയെങ്കില്‍ നിങ്ങൾക്ക് തെറ്റി. എന്‍റെ മക്കളുടെ രക്തത്തിന് ഗാസയിലെ മറ്റ് ആയിരം രക്തസാക്ഷികളുടെ രക്തത്തിനെക്കാള്‍ കൂടിയ വിലയൊന്നുമില്ല. കാരണം ഇവിടെ മരിച്ച് വീണ ഓരോരുത്തരും എന്‍റെ മക്കള്‍ തന്നെയാണ്. ഈ രക്തസാക്ഷികളുടെ രക്തത്തിലൂടെയും, മുറിവേറ്റവരുടെ വേദനയിലൂടെയും ഞങ്ങൾ പ്രത്യാശയും ഭാവിയും സൃഷ്ടിക്കും. അതിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യവും നൽകും. ദൈവം മക്കളുടെ പാത എളുപ്പമാക്കട്ടെയെന്നു പ്രാർഥിക്കുന്നു'- ഹനിയ്യ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെയും ഇസ്മായിൽ ഹനിയ്യയുടെ നിരവധി കുടുംബാംഗങ്ങള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് നേരെയും നിരവധി തവണ വധശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹനിയ്യയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയതിന് സൈന്യത്തെ അഭിനന്ദിച്ച് ഇസ്രായേൽ മന്ത്രിമാരടക്കം രംഗത്ത് വന്നിരുന്നു. എന്നാല്‍ ആക്രമണം ബന്ദികളുടെ മോചനം വീണ്ടും അനിശ്ചിതത്വത്തിലാക്കിയെന്നാണ് ഹമാസ് തടവിലാക്കിയ ഇസ്രായേൽ സ്വദേശികളുടെ ബന്ധുക്കളുടെ പ്രതികരണം.