തെൽഅവീവ്: കുടിയൊഴിപ്പിക്കപ്പെട്ട 15 ലക്ഷത്തോളം ഫലസ്തീനികൾ താമസിക്കുന്ന തെക്കന്‍ ഗാസയിലെ റഫയില്‍ ആക്രമണം നടത്താനൊരുങ്ങി ഇസ്രായേല്‍. വെടിനിര്‍ത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് റഫ നഗരത്തില്‍ കരയാക്രമണം നടത്താനുള്ള പദ്ധതിക്ക് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അംഗീകാരം നല്‍കിയത്. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു നെതന്യാഹു തീരുമാനം അറിയിച്ചത്. ഹമാസിന്‍റെ അവസാനത്തെ ശക്തി കേന്ദ്രങ്ങളിലൊന്ന് റഫ നഗരത്തിലുണ്ടെന്നാണ് ഇസ്രായേലിന്റെ വാദം.
"വിജയത്തിനായി റഫയില്‍ പ്രവേശിക്കുകയും അവിടുത്തെ തീവ്രവാദ ബറ്റാലിയനുകളെ ഇല്ലാതാക്കുകയും വേണം. അതിനുള്ള തിയ്യതി തീരുമാനിച്ചുകഴിഞ്ഞു. അത് ഉടൻ സംഭവിക്കുമെന്നും" -നെതന്യാഹു പറഞ്ഞു. എന്നാല്‍ എന്നാണ് ആക്രമണം നടത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇസ്രായേൽ ഫലസ്തീനിൽ യുദ്ധം തുടങ്ങി ആറു മാസം കഴിഞ്ഞതിന്റെ അടുത്ത ദിവസമാണ് ഇത്തരത്തിലൊരു പ്രഖ്യാപനം. അഭയാര്‍ത്ഥികള്‍ തിങ്ങി പാര്‍ക്കുന്ന റഫ ആക്രമിക്കുന്നതിനോട് അന്താരാഷ്ട്ര തലത്തിൽ വലിയ എതിര്‍പ്പുകളാണ് ഉയരുന്നത്. ഇസ്രായേലിന്റെ സഖ്യ കക്ഷിയായ അമേരിക്ക ഉള്‍പ്പെടെ ഇതിനെതിരെ രംഗത്തെത്തി. നേരത്തെ റഫ സുരക്ഷിത സ്ഥലമായി കണ്ട് ജനങ്ങളെ അങ്ങോട്ട് മാറ്റി. ഇന്നിപ്പോള്‍ ലക്ഷക്കണക്കിനാളുകളുണ്ട് റഫയില്‍. അവരെ ഒഴിപ്പിക്കുന്നത് സാധ്യമല്ലെന്ന് യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പറയുന്നു.
ബന്ദികളെ മോചിപ്പിക്കണമെന്ന ഇസ്രായേലിന്റെ ആവശ്യം ഹമാസ് അംഗീകരിക്കാത്തതാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴി മുട്ടാന്‍ കാരണം. അതേസമയം, കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന റഫ നഗരത്തില്‍ സഹായവുമായി സ്പാനിഷ് കപ്പല്‍ ഭക്ഷണവിതരണം തുടങ്ങി.