തെല്‍ അവിവ്: ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാന് പരമോന്നത നേതാവിന്റെ മുതിർന്ന ഉപദേഷ്ടാവ് യഹ്യ റഹീം സഫാവി. ഇസ്രായേലുമായുള്ള ഏറ്റുമുട്ടൽ നിയമപരമായ അവകാശമായാണ് തെഹ്റാന് വീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ സിറിയന്‍ കോൺസുലേറ്റിനുനേരെ നടത്തിയ ആക്രമണത്തിന് ഉചിതമായ മറുപടി നല്‍കുമെന്ന് കഴിഞ്ഞ ദിവസം ഇറാന് വ്യക്തമാക്കിയിരുന്നു.
കെയ്റോയിൽ നടക്കുന്ന ചർച്ചയിൽ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ഹമാസിനും ഇസ്രായേലിനും മേല്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അതേസമയം, നെതന്യാഹുവിനെതിരെ കടുത്ത പ്രതിഷേധം തുടരുന്നതിനാൽ ദക്ഷിണ ഗാസയില്‍ നിന്ന് കൂടുതല്‍ സൈനികരെ പിന്‍വലിക്കുകയാണ് ഇസ്രായേല്‍. കടുത്ത നിലപാടുകളില്‍ നിന്ന് ഇസ്രായേല്‍ അയഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ബന്ദികളുടെ മോചനത്തിനായി ചില വിട്ടുവീഴ്ചകൾക്ക് തയാറാണെന്നും എന്നാൽ ഹമാസിന്റെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കാനാകില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതിനിടെ ഇസ്രായേലിന്റെ തടവിലുള്ള ഫലസ്തീൻ പോരാളി വാലിദ് ദഖ്ഖ കൊല്ലപ്പെട്ടു. ചര്‍ച്ചകള്‍ അട്ടിമറിക്കാനായി ഇസ്രായേല്‍ കൊലപ്പെടുത്തിയതാണെന്നാണ് ഹമാസിന്റെ ആരോപണം. കഴിഞ്ഞ ദിവസം തെക്കന്‍ ഗസ്സയിൽനിന്ന് 98ാം ഡിവിഷന്റെ മൂന്നു ബ്രിഗേഡുകളെ ഇസ്രായേല്‍ പിന്‍വലിച്ചിരുന്നു. ഒരു ഡിവിഷന് മാത്രമാണിപ്പോള്‍ അവശേഷിക്കുന്നത്. അടുത്ത സൈനിക നീക്കത്തിന്റെ മുന്നൊരുക്കമായാണിതെന്നാണ് ഐഡിഎഫ് വിശദീകരണം. എന്നാല്‍ ആറു മാസമായി തുടരുന്ന യുദ്ധത്തിലെ സുപ്രധാന നീക്കമായാണ് ഇതിനെ കണക്കാക്കുന്നത്.