ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്ന 'നന്‍പകല്‍ നേരത്തു മയക്കം' എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. എന്നാല്‍ പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ആദ്യം പ്രഖ്യാപിക്കപ്പെട്ട സിനിമ മറ്റൊന്നായിരുന്നു, 'ആന്‍റിക്രൈസ്റ്റ്'. മമ്മൂട്ടിയെകൂടാതെ പൃഥ്വിരാജ്, ഫഹദ് ഫാസിൽ തുടങ്ങി നിരവധി താരങ്ങൾ സിനിമയുടെ ഭാഗമാകുമെന്നതരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അതിന് വലിയ വാര്‍ത്താ പ്രാധാന്യവും ലഭിച്ചു. എന്നാല്‍ പിന്നീട് ചിത്രത്തെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍പോലും ഒന്നും പങ്കുവച്ചില്ല. ഇപ്പോഴിതാ പ്രോജക്ടിനെക്കുറിച്ച് പറയുകയാണ് തിരക്കഥാകൃത്ത് പി എഫ് മാത്യൂസ്.
വർഷങ്ങൾക്ക് ശേഷം ആന്റിക്രൈസ്റ്റ് കഥ പറയുന്ന അതേ പശ്ചാത്തലത്തിൽ മറ്റൊരു സിനിമ റിലീസ് ചെയ്തു. അതോടെ ആ സിനിമയുടെ പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ചിത്രം നിര്‍മ്മിക്കേണ്ടിയിരുന്ന സാന്ദ്രാ തോമസും അടുത്തിടെ ആന്‍റിക്രൈസ്റ്റിനെ കുറിച്ച് സംസാരിച്ചിരുന്നു. മമ്മൂട്ടി പോലും വളരെ ആവേശത്തോടെ കേട്ട ആന്റിക്രൈസ്റ്റ് തിരക്കഥ ഉപേക്ഷിച്ചത് തന്റെ മാത്രം നിർബന്ധം മൂലമാണെന്നായിരുന്നു അവരുടെ പ്രസ്താവന. 'ചിത്രത്തിൽ താടിയും മുടിയുമൊക്കെ നരച്ച പള്ളീലച്ചനായിട്ടാണ് മമ്മൂക്ക അഭിനയിക്കേണ്ടത്. അത് ഇക്കയോട് പറയാൻ ലിജോയ്ക്ക് അല്പം പേടി ഉണ്ടായിരുന്നു. പക്ഷെ ഞാൻ പറഞ്ഞു. മമ്മൂക്കയ്ക്ക് അത് ഇഷ്ടപ്പെട്ടു. അങ്ങനെ ആന്റി ക്രൈസ്റ്റ് എന്ന സിനിമ ഓൺ ആയി. പക്ഷെ എന്റെ ഉള്ളിലിരുന്ന് ആരോ ആ സിനിമ ചെയ്യണ്ട എന്ന് പറയുന്ന പോലെ തോന്നി. എനിക്ക് ഒറു കോൺഫിഡൻസ് കുറവുണ്ടായിരുന്നു. ഗംഭീര കഥയായിരുന്നു. വേണോ എന്ന് ഞാൻ ഇടയ്ക്കിടെ ലിജോയോട് ചോദിക്കും. സിനിമ റിലീസ് ആയാൽ ഭയങ്കരമൊരു തിയേറ്റർ അനുഭവമായിരിക്കും എന്ന് എനിക്ക് അറിയാം. പക്ഷെ നെഗറ്റീവ് ആയത് കൊണ്ട് എനിക്ക് വിശ്വാസക്കുറവ്. അങ്ങനെ ആ സിനിമ ഉപേക്ഷിക്കുകയായിരുന്നു' എന്നാണ് സാന്ദ്രാ തോമസ് പറഞ്ഞത്. പി എഫ് മാത്യൂസ് പങ്കുവച്ച ചിത്രത്തില്‍ സാന്ദ്രയേയും ലിജോയേയും കൂടാതെ നിര്‍മ്മാതാവ് വിജയ് ബാബുവിനേയും കാണാം.
പി എഫ് മാത്യൂസ് എഴുതുന്നു:
ഞാൻ ജോലിയിൽ നിന്നു സന്തോഷത്തോടെ വിരമിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷം മമ്മൂട്ടിയുമായുള്ള ഈ കൂടിക്കാഴ്ച നടന്നു. കർണാടകത്തിലെ ഒരു കുഗ്രാമത്തിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. തലേന്ന് പാതിരാവിൽ ഞങ്ങളവിടെ എത്തിച്ചേർന്നു. പിറ്റേന്ന് രാവിലെ ലൊക്കേഷനിൽ ചെന്ന് അദ്ദേഹത്തിൻ്റെ കാരവനിലിരുന്ന് കഥ പറഞ്ഞു. ഹൈറേഞ്ച് പ്രദേശത്തുള്ള ഒരു സ്ക്കൂളിൻ്റെ പരിസരങ്ങളിൽ ചില കുട്ടികൾ അപ്രത്യക്ഷരാകുന്നു. പിന്നാലെ ചില ദുർമരണങ്ങളുമുണ്ടാകുന്നുണ്ട്. കപ്പൂച്ചിൻ പുരോഹിതനാണ് നായകൻ. അത്രയ്ക്കൊന്നും വെളിപ്പെടുത്താത്ത ചിത്രീകരണവും അന്ത്യവുമുള്ള മിസ്റ്റീരിയസായ കഥാപരിസരം. കഥ കേട്ട അദ്ദേഹം നമുക്കത് ചെയ്യാം എന്നു പറഞ്ഞു. അങ്ങനെയാണ് ആ ഫോട്ടോ ഉണ്ടാകുന്നത്.അതിനപ്പുറം ഒന്നും സംഭവിച്ചില്ല. ആ വിഷയം സിനിമയായി മാറിയില്ല. വർഷങ്ങൾക്കു ശേഷം മറ്റു ചില സിനിമകളിൽ സമാനമായ ചില കഥാ സന്ദർഭങ്ങൾ പ്രത്യക്ഷപ്പെടുകയും കൂടി ചെയ്തതോടെ ആ സിനിമയേക്കുറിച്ചുള്ള ചിന്ത തന്നെ തുടച്ചു നീക്കി. ഇപ്പോൾ ശേഷിക്കുന്നത് ഈ ചിത്രമാണ്. അതും ഒരു സാമൂഹ്യ മാധ്യമത്തിൽ നിന്നു കിട്ടിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക