കേരള-കര്‍ണാടക അതിര്‍ത്തി പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ തലപ്പാടി ചെക്ക് പോസ്റ്റ് വഴി കടത്തിവിടാന്‍ ധാരണയായെന്ന് കേന്ദ്രം വ്യക്തമാക്കി. ഇതിനുള്ള പ്രോട്ടോകോള്‍ നിശ്ചയിച്ചുവെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ വിശദീകരണത്തെത്തുടര്‍ന്ന് കോടതി ഹരജി തീര്‍പ്പാക്കി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് എൽ നാഗേശ്വ൪ റാവു എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിച്ചത്.
അടിയന്തര ചികിത്സ ആവശ്യമുള്ളവരെ മെഡിക്കൽ റിപ്പോർട്ട് ഉണ്ടെങ്കിൽ അതിർത്തി കടക്കാൻ അനുവദിക്കാമെന്ന് കർണാടക സമ്മതിച്ചതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ ആവശ്യമായ രേഖകളുമായി എത്തിയ ആംബുലൻസ് ഇന്നും കർണാടക പൊലീസ് തലപ്പാടി അതിർത്തിയിൽ തടഞ്ഞു. ആംബുലൻസുകള്‍ കടത്തി വിടുന്നത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നായിരുന്നു കർണാടക പൊലീസിന്റെ നിലപാട്. തലപ്പാടിയിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കുമെന്ന് പറഞ്ഞിരന്നു. അതിനിടെയാണ് കേരള-കര്‍ണാടക അതിര്‍ത്തി പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.