വളർത്തുമൃഗങ്ങൾക്ക് ഭക്ഷണത്തിനായി പുറത്തിറങ്ങാൻ അനുവദിക്കണമെന്ന് ഹൈക്കോടതി. ഈ ആവശ്യത്തിന് പുറത്തുപോകുന്നവർക്ക് സത്യവാങ്മൂലം കൈയ്യിൽ കരുതിയാത്ര ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇത് അവശ്യസർവീസായി പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
പൂച്ചകൾക്ക് ബിസ്ക്കറ്റ് വാങ്ങാൻ അനുമതി നിഷേധിച്ച നടപടിയ്ക്കെതിരെ എറണാകുളം മരട് സ്വദേശി എൻ പ്രകാശ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഇതിനായി പ്രത്യേക പാസ് നൽകാൻ നിർദ്ദേശിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. നേരത്തെ ഹർജിക്കാരൻ പൂച്ചകൾക്കുള്ള ബിസ്ക്കറ്റ് വാങ്ങാൻ പൊലീസിനോട് അനുമതി തേടിയിരുന്നു. അനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. മൃഗങ്ങൾക്കുള്ള ഭക്ഷണവും കേന്ദ്രസർക്കാർ അവശ്യ സേവനങ്ങളിൽ പെടുത്തിയിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഹർജിയുടെ പകർപ്പ് ചൂണ്ടിക്കാട്ടി വാഹനപാസിന് അപേക്ഷിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.