വ്യാജ പാസ്പോർട്ട് കൈവശം വെച്ചതിന് പരാഗ്വേയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയായിരുന്ന മുന്‍ ബ്രസീല്‍ ഫുട്ബോള്‍ താരം റൊണാൾഡീഞ്ഞോ ജയിൽ മോചിതനായി. കൊറോണ വൈറസ് ഭീകരമായി പടരുന്ന സാഹചര്യത്തില്‍ ഇനിമുതല്‍ ഇദ്ദേഹത്തെ വീട്ടു തടങ്കലില്‍ വയ്ക്കാനാണ് തീരുമാനം. വ്യാജ പാസ്പോര്‍ട്ട് കൈവശം വെച്ചതിനു പുറമെ വ്യക്തമാക്കാന്‍ നിര്‍വ്വാഹമില്ലാത്ത മറ്റു ചില കുറ്റങ്ങള്‍ കൂടി ഇവര്‍ ചെയ്തതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. ജാമ്യാപേക്ഷ പാരഗ്വായ് കോടതി പലതവണ തള്ളിക്കളഞ്ഞതാണ്.
റൊണാൾഡീഞ്ഞോയുടെയും സഹോദരന്‍ റോബര്‍ട്ടിന്‍റെയും കൈവശമുണ്ടായിരുന്നത് പരാഗ്വയില്‍ പാസ്പോര്‍ട്ട് ആണെന്നായിരുന്നു വിവരം. സ്വകാര്യ ഹോട്ടല്‍ ശൃംഖല സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പരാഗ്വയില്‍ എത്തിയതായിരുന്നു ഇരുവരും. ആരാധകരുമായുള്ള സംവാദ പരിപാടിക്ക് ശേഷം അന്ന് രാത്രിയോടെ ഹോട്ടലില്‍ വെച്ചാണ് ഇവരെ അറസ്റ്റു ചെയ്തത്. പരിസ്ഥിതി സംരക്ഷിത തടാകത്തില്‍ മത്സ്യ ബന്ധനത്തിന് അനധികൃതമായി കേന്ദ്രം സ്ഥാപിച്ചതാണ് ഇവരുടെ പാസ്പോര്‍ട്ട് തടഞ്ഞു വെക്കാന്‍ കാരണം. 2018-ല്‍ നവംബറിലാണ് സംഭവം. ഒര്‍ജിനല്‍ പാസ്പോര്‍ട്ട് ബ്രസീലിയന്‍ അധികൃതരുടെ കൈവശമാണ് ഉള്ളത്. ഈ പശ്ചാത്തലത്തിലാണ് ലോകോത്തര താരം പരാഗ്വയില്‍ പാസ്പോര്‍ട്ട് തരപ്പെടുത്താന്‍ ശ്രമിച്ചത്. കേസില്‍ ആറു മാസം ജയിലിൽ കഴിയേണ്ടി വരുമെന്ന് കോടതി സൂചിപ്പിച്ചതായാണ് റിപ്പോർട്ട്. നിലവില്‍ തടവ് കാലയളവ് ഒരുമാസം പിന്നിട്ടിട്ടുണ്ട്.