തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍തന്നെ കോണ്‍ഗ്രസിന് അടിപതറിയിരിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന സ്വീകാര്യത കോണ്‍ഗ്രസ് നേതാക്കന്മാരുടെ ഉറക്കം കെടുത്തിയിരിക്കുകയാണെന്നും യുഡിഎഫിന് വിജയം അസാധ്യമെന്ന് ഉറപ്പായപ്പോള്‍ തരംതാഴ്ന്ന തട്ടിപ്പുപരിപാടികളുമായി അവര്‍ രംഗത്തിറങ്ങുകയാണെന്നും എം സ്വരാജ് പറഞ്ഞു. 'എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അതേ പേരിലുളള അപരനെത്തേടി തെക്കുവടക്ക് അലയുകയായിരുന്ന കോണ്‍ഗ്രസുകാര്‍ക്ക് അതേ പേരില്‍ ഒരാളെ വയനാട്ടില്‍നിന്നും കിട്ടി.
അപരനെ നിര്‍ത്തി വോട്ടര്‍മാരെ പറ്റിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തട്ടിപ്പും തരികിടയും പറ്റിപ്പുമായി തൃക്കാക്കരയില്‍ ഇറങ്ങുന്ന കോണ്‍ഗ്രസ് ജനാധിപത്യത്തെയും രാഷ്ട്രീയത്തിലെ ധാര്‍മ്മികതയെയും മാത്രമല്ല തൃക്കാക്കരയിലെ വോട്ടര്‍മാരെയും വെല്ലുവിളിക്കുകയാണ്. രാഷ്ട്രീയ ധാർമികതയുടെ പതാകയുമായി ഇടതുപക്ഷം തിളക്കമാർന്ന വിജയം നേടും. തട്ടിപ്പു സംഘത്തിന്റെ നാണം കെട്ട വേലത്തരങ്ങൾക്ക് തൃക്കാക്കരയിലെ വോട്ടർമാർ മറുപടി നൽകും.'-എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
എം സ്വരാജിന്റെ കുറിപ്പ്
ഡോ.ജോ ജോസഫിനെ തേടി വയനാട്ടിലേയ്ക്ക്.....
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തന്നെ കോൺഗ്രസിന് അടിപതറിയിരിക്കുന്നു. എൽ ഡി എഫ് സ്ഥാനാർത്ഥിയ്ക്കു ലഭിയ്ക്കുന്ന സ്വീകാര്യത ഒട്ടൊന്നുമല്ല കോൺഗ്രസ് നേതാക്കന്മാരുടെ ഉറക്കം കെടുത്തുന്നത്. കോൺഗ്രസിൽ തന്നെ ഒരു വിഭാഗം വികസനത്തോടൊപ്പമാണ് തങ്ങളെന്ന് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. രാഷ്ട്രീയത്തിനുപരിയായി വികസനപക്ഷം ചേർന്ന് നടക്കാൻ ജനങ്ങളൊന്നടങ്കം സന്നദ്ധമാവുന്നതിന്റെ ദൃശ്യങ്ങളാണെങ്ങും.
യു ഡി എഫിന് വിജയം അസാധ്യമെന്ന് ഉറപ്പായപ്പോൾ പതിവുപോലെ തരം താഴ്ന്ന തട്ടിപ്പു പരിപാടികളുമായി രംഗത്തിറങ്ങാനാണ് കോൺഗ്രസിലെ അണിയറ നീക്കമത്രെ. ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ അതേ പേരുള്ള ഒരു അപരനെ തേടി തെക്കുവടക്ക് അലയുകയായിരുന്ന കോൺഗ്രസ് നേതാക്കൻമാർക്ക് ഏതാണ്ട് അതേ പേരിൽ ഒരാളെ വയനാട്ടിൽ നിന്നു കണ്ടു കിട്ടിയെന്നാണ് കോൺഗ്രസിലെ ഒരു സുഹൃത്ത് രഹസ്യമായി ഇപ്പോൾ പറഞ്ഞത്. വയനാട്ടിൽ ആശാൻപറമ്പിൽ വീട്ടിലെ ഒരു 44 കാരനെയാണത്രെ വലവീശി പിടിച്ചിരിയ്ക്കുന്നത്.!
അതെ, അപരനെ നിർത്തി വോട്ടർമാരെ പറ്റിയ്ക്കാനാണ് പരിപാടി. അപരന് ലഭിയ്ക്കുന്ന അബദ്ധ വോട്ടുകളുടെ ബലത്തിൽ ജയിക്കാനാകുമോ എന്ന അറ്റകൈ പ്രയോഗത്തിനാണ് കോപ്പുകൂട്ടുന്നത്. തട്ടിപ്പും തരികിടയും അപരനെ നിർത്തി പറ്റിയ്ക്കലുമായി തൃക്കാക്കരയിൽ ഇറങ്ങുന്ന കോൺഗ്രസ് വെല്ലുവിളിയ്ക്കുന്നത് ജനാധിപത്യത്തെയും രാഷ്ട്രീയത്തിലെ ധാർമികതയെയും മാത്രമല്ല തൃക്കാക്കരയിലെ ഓരോ വോട്ടറെയുമാണ്.
കുടിലതയുടെ കോൺഗ്രസ് രാഷ്ട്രീയം നൂറ് അപരന്മാരെ നിർത്തട്ടെ. വോട്ടർമാരെയും ജനാധിപത്യത്തെയും പരിഹസിയ്ക്കുന്ന തട്ടിപ്പു പരിപാടിയ്ക്കു എൽ ഡി എഫ് ഇല്ല എന്ന് ഉറപ്പിച്ചു പറയുന്നു. അപരനെ നിർത്തിയും ജനങ്ങളെ പറ്റിച്ചുമല്ല മറിച്ച് ജനങ്ങളുടെ വിശ്വാസം നേടിയാണ് വിജയിക്കേണ്ടത്. രാഷ്ട്രീയ ധാർമികതയുടെ പതാകയുമായി ഇടതുപക്ഷം തിളക്കമാർന്ന വിജയം നേടും. തട്ടിപ്പു സംഘത്തിന്റെ നാണം കെട്ട വേലത്തരങ്ങൾക്ക് തൃക്കാക്കരയിലെ വോട്ടർമാർ മറുപടി നൽകും തീർച്ച.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക