കപില്‍ സിബല്‍ പാര്‍ട്ടി വിട്ടതിനു പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച് കെ. ടി. ജലീല്‍ എം എല്‍ എ. മൃതദേഹത്തിൽ നിന്ന് പേനിറങ്ങും പോലെ ജീവനില്ലാത്ത കോൺഗ്രസ്സിൽ നിന്ന് നേതാക്കളുടെയും പ്രവർത്തകരുടെയും കുടിയൊഴിയൽ തുടരുകയാണെന്നും കോൺഗ്രസ്സ് നേരത്തേ ചെയ്ത അഴിമതിയുടെയും ചതിയുടെയും വഞ്ചനയുടെയും തിക്ത ഫലമാണ് അതെന്നും ജലീല്‍ പറയുന്നു.
കെ. ടി. ജലീല്‍ പറഞ്ഞത്:
കപിൽ സിബലും പോയി. മൃതദേഹത്തിൽ നിന്ന് പേനിറങ്ങും പോലെ ജീവനില്ലാത്ത കോൺഗ്രസ്സിൽ നിന്ന് നേതാക്കളുടെയും പ്രവർത്തകരുടെയും കുടിയൊഴിയൽ തുടരുകയാണ്.
കോൺഗ്രസ്സ് ചെയ്ത അഴിമതിയുടെയും ചതിയുടെയും വഞ്ചനയുടെയും തിക്ത ഫലം. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിച്ച കോൺഗ്രസ്സ് തകർന്നെങ്കിൽ ബി.ജെ.പിയെ കാത്തിരിക്കുന്നതും അതേ വിധി തന്നെ.
മതേതര വാദികളായ ഭൂരിപക്ഷ സമുദായത്തിലെ ഭൂരിപക്ഷത്തിൻ്റെ വോട്ടുകൾ ഒരു പെട്ടിയിൽ വീണാൽ തീരുന്നതേയുള്ളു സംഘികളുടെ അക്രമാധിപത്യം. നുണയിലും കള്ളപ്രചരണങ്ങളിലും കെട്ടിപ്പൊക്കിയ അധികാര സൗധങ്ങൾ ലോകത്തെവിടെയും അധിക കാലം നിലനിന്നിട്ടില്ല.
വെറുപ്പിൻ്റെ ചിന്താധാരകളായ ഹിറ്റ്ലറിസവും മുസ്സോളിനിസവും കാലയവനികക്കുള്ളിൽ മറഞ്ഞിട്ടുണ്ടെങ്കിൽ പകയുടെ വിചാരധാരയായ മോദിസവും ഒരുനാൾ നിലംപരിശാകും.
വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള സ്നേഹവും സൗഹൃദവും മാത്രമേ ശാശ്വതമായി നിലനിൽക്കൂ. ശാന്തിയും സമാധാനവും പുരോഗതിയും ആരെയും വേദനിപ്പിച്ചോ ബഹിഷ്കൃതരാക്കിയോ നേടാനാവില്ല. എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മാത്രമേ ഏതൊരു രാജ്യത്തിനും മുന്നോട്ടു പോകാനാകൂ. ചരിത്രം അതിനു സാക്ഷിയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക