കൊവിഡ് 19-ന്റെ മറവില്‍ രോഗികളുടെ വിവരങ്ങള്‍ സ്പ്രിംഗ്ളർ എന്ന സ്വകാര്യ അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നു എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി. രമേശ് ചെന്നിത്തല ആരോപിക്കുന്നതു പോലെ സ്പ്രീംഗ്ളർ പിആർ കമ്പനി അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമ്പനിയുടെ സോഫ്‌റ്റ് വെയറോ സേവനമോ പണം നൽകി വാങ്ങുന്നില്ലെന്നും കമ്പനിയുമായി സർക്കാറിന് കരാർ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രോഗ പ്രതിരോധത്തിൽ കേരളത്തെ സഹായിക്കാൻ കമ്പനി സ്വമേധയാ മുന്നോട്ടു വന്നതാണ്. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളം കൈക്കൊണ്ട നടപടികളെ കുറിച്ച് നേരിട്ട് ബോധ്യമുള്ളതിനാലുമാണ് സേവനവുമായി പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി മുന്നോട്ടുവന്നത്- മുഖ്യമന്ത്രി വ്യക്തമാക്കി.
സ്പ്രിംഗ്ളർ കമ്പനിയുടെ ഉടമ മലയാളിയാണ്. അദ്ദേഹത്തിന്റെ വയോധികരായ മാതാപിതാക്കളുടെ സുരക്ഷയ്ക്ക് കേരളം നടത്തിയ നടപടികൾ എത്രമാത്രം ഫലപ്രദമാണെന്ന് നേരിട്ട് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു സഹായം നല്‍കാൻ അദ്ദേഹം തയാറായത്- മുഖ്യമന്ത്രി പറഞ്ഞു. കേരള സര്‍ക്കാരിന്റെ ഐടി ഡിപ്പാര്‍ട്‌മെന്റിലെ ഒരു സേവനദാതാവു കൂടിയാണ് സ്പ്രിംഗ്ളർ. ശേഖരിക്കുന്ന ഡാറ്റ ഇന്ത്യയിലെ തന്നെ സെർവറുകളിലാണ് സൂക്ഷിക്കുന്നത്. അത് സർക്കാർ നിയന്ത്രണത്തിലാണ്. ഇതേ സ്പ്രിംഗ്ളർ കമ്പനിയുടെ സേവനം WHO ഉപയോഗിക്കുന്നുണ്ട്. മറ്റു കൂടുതല്‍ കാര്യങ്ങള്‍ നിലവിലെ സാഹചര്യത്തിൽ വ്യക്തമാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.