നാം ഈ കാലത്തെ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് പ്രവാസികളോട് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസലോകത്തുനിന്നുള്ള ഏതു വിഷയങ്ങളും കേള്‍ക്കാനും സാധ്യമായ ഇടപെടലുകള്‍ നടത്താനും നോര്‍ക്കയും സര്‍ക്കാരും സദാ ജാഗരൂകരായി നില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയുള്ളവരാണ് നാം. അവര്‍ ഇന്ന് അനുഭവിക്കുന്ന പ്രയാസങ്ങള്‍ നമ്മുടെ മനസ്സിലും വലിയ വിഷമം ഉണ്ടാക്കുന്നുണ്ട്. ഒന്നിച്ചുനിന്ന് സാധ്യമായ എല്ലാ ഇടപെടലും നടത്തുക എന്നതാണ് ഇപ്പോള്‍ മുന്നിലുള്ള വഴി-മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് 19 പശ്ചാത്തലത്തില്‍ നോര്‍ക്ക റൂട്ട്സ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് എന്നിവര്‍ പ്രവാസികള്‍ക്കായി ആശ്വാസ സഹായങ്ങള്‍ നല്‍കും. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും പെന്‍ഷനു പുറമെ ഒറ്റതവണ ധനസഹായമായി 1,000 രൂപ വീതം അനുവദിക്കും. ഏകദേശം 15,000 പേര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും. ക്ഷേമനിധിയില്‍ അംഗങ്ങളായ, കൊവിഡ് പോസിറ്റീവായ എല്ലാവര്‍ക്കും 10,000 രൂപ വീതം അടിയന്തര സഹായം അനുവദിക്കും. ക്ഷേമനിധി ബോര്‍ഡിന്‍റെ തനത് ഫണ്ടില്‍ നിന്നുമാണ് സഹായങ്ങള്‍ നല്‍കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
2020 ജനുവരില്‍ ഒന്നിനു ശേഷം വാലിഡ് പാസ്പോര്‍ട്ട്, ജോബ് വിസ എന്നിവയുമായി വിദേശരാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തി ലോക്ക്ഡൗണ്‍ കാരണം തിരിച്ചുപോകാന്‍ സാധിക്കാത്തവര്‍ക്കും ലോക്ക്ഡൗണ്‍ കാലയളവില്‍ വിസ കാലാവധി തീര്‍ന്നവര്‍ക്കും 5000 രൂപ അടിയന്തര സഹായം നോര്‍ക്ക നല്‍കും. സാന്ത്വന പദ്ധതിയിലെ രോഗങ്ങളുടെ പട്ടികയില്‍ കൊവിഡ് 19 ഉള്‍പ്പെടുത്തി, കൊവിഡ് പോസ്റ്റിവായതും എന്നാല്‍, ക്ഷേമനിധി സഹായം ലഭ്യമാകാത്തവരുമായ പ്രവാസികള്‍ക്ക് 10,000 രൂപ സഹായം നല്‍കും- മുഖ്യമന്ത്രി പറഞ്ഞു.