അക്രമത്തിലേക്കും അനീതിയിലേക്കും നീങ്ങുന്നതാവരുത് നമ്മുടെ സ്വാതന്ത്ര്യ ചിന്തകളെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍. ജാതി മത ഭേദമന്യേ ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും ഒത്തുചേര്‍ന്ന് പരിശ്രമിച്ചതിന്റെ ഫലമായി വിദേശ ശക്തികളില്‍നിന്ന് ലഭിച്ച സ്വാതന്ത്ര്യം അതുപോലെ ആസ്വദിക്കാനും മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അവകാശമുണ്ടെന്ന് കാന്തപുരം പറഞ്ഞു. ആ അവകാശത്തെ ആരെങ്കിലും ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തിന്റെ നന്മയ്ക്കും നീതിക്കും എതിരാണെന്നും രാജ്യം സ്വതന്ത്ര്യ റിപ്പബ്ലിക് ആണെന്ന് കരുതി എന്തും ചെയ്യാനുളള സ്വാതന്ത്ര്യം ആര്‍ക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഐക്യവും അഖണ്ഡതയും നഷ്ടമാകാത്ത രൂപത്തില്‍ ഇന്ത്യയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഭരണാധികാരികള്‍ ശ്രമിക്കുകയും പ്രവര്‍ത്തിക്കുകയും വേണമെന്നും കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ജാതി മത ഭേദമന്യേ ഇന്ത്യക്കാർ എന്ന ഒറ്റപരിഗണയിൽ എല്ലാ വിഭാഗം ജനങ്ങളും ഒത്തുചേർന്ന് പരിശ്രമിച്ചതിന്റെ ഫലമായാണല്ലോ നമുക്ക് വൈദേശിക ശക്തികളിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചത്. ഇന്ത്യക്കാർ മുഴുവൻ ഒന്നായി നേടിയെടുത്തപോലെ അത് ആസ്വദിക്കാനും മുഴുവൻ ഇന്ത്യക്കാർക്കും അവകാശമുണ്ട്. ആ അവകാശം ആരെങ്കിലും ആർക്കെങ്കിലും നിഷേധിക്കാൻ ശ്രമിക്കുന്നത് രാജ്യത്തിന്റെ നന്മക്കും നീതിക്കും എതിരാണ്.
രാജ്യം സ്വതന്ത്ര റിപ്പബ്ലിക് ആണെന്ന് കരുതി എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ആർക്കുമില്ല. ഭരണഘടനയും നിയമവും അനുവദിക്കുന്ന രൂപത്തിൽ, മറ്റാരുടെയും സ്വസ്ഥത ഹനിക്കാത്ത രീതിയിലാവണം ഏവരുടെയും ഇടപെടൽ. അക്രമത്തിലേക്കും അനീതിയിലേക്കും നീങ്ങുന്ന വിധത്തിലുള്ള അതിരുവിട്ട പ്രവർത്തനങ്ങൾ ചെയ്യാനുള്ള പ്രേരകമാവരുത് നമ്മുടെ ഉള്ളിലുള്ള സ്വാതന്ത്ര്യ ചിന്തകൾ.
എപ്പോഴും മറ്റേത് രാജ്യത്തിന് മുമ്പിലും ഐക്യവും അഖണ്ഡതയും നഷ്ടമാകാത്ത രൂപത്തിൽ ഇന്ത്യാ രാജ്യത്തെ ഉയർത്തിക്കൊണ്ടുവരാൻ ഏത് കാലത്തുമുള്ള ഭരണാധികാരികൾ ശ്രമിക്കുകയും പ്രവർത്തിക്കുകയും വേണം. വൈജാത്യങ്ങൾ ഉൾക്കൊണ്ട് കോടിക്കണക്കിന് ജനങ്ങളെ ഒരുമിച്ചു നിർത്തുന്ന വികാരമാണ് ഇന്ത്യ. വൈജ്യാത്യങ്ങളെ നശിപ്പിക്കാനും ഒന്നിന് മീതെ മേൽക്കോയ്മ നേടാൻ അതിരുവിട്ട പ്രവർത്തനങ്ങൾ നടത്താനും ശ്രമിക്കുമ്പോൾ സ്വസ്ഥ ജീവിതത്തിനും സ്വാതന്ത്ര്യത്തിനുമാണ് മുറിവേൽക്കുന്നത്. വൈജ്യാത്യങ്ങൾ നിലനിൽക്കുമ്പോഴാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം എല്ലാവർക്കും സന്തോഷത്തോടെ അനുഭവിക്കാൻ കഴിയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക