മുംബൈ: ലോകസുന്ദരി പട്ടത്തിനായി ഇനി മുതല്‍ വിവാഹിതര്‍ക്കും അമ്മമാര്‍ക്കും മത്സരിക്കാം. അടുത്ത വര്‍ഷം മുതല്‍ പുതിയ തീരുമാനം നടപ്പിലാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ18 മുതല്‍ 28 വയസ് വരെ പ്രായമുള്ള അവിവാഹിതകളും അമ്മമാര്‍ ആകാത്തവരുമായ സ്ത്രീകളെയാണ് ലോകസുന്ദരി പട്ടത്തിനായി പരിഗണിച്ചിരുന്നത്. ഈ തീരുമാനത്തിലാണ് അധികൃതര്‍ ഇപ്പോള്‍ മാറ്റം വരുത്തിയത്. എന്നാല്‍ പ്രായപരിധിയില്‍ മാറ്റം വരുത്തിയിട്ടില്ല. ലോകസുന്ദരി പട്ടം നേടിയാല്‍ അടുത്ത ലോകസുന്ദരിയെ തെരഞ്ഞെടുക്കും വരെ ജേതാവായ യുവതിക്ക് വിവാഹം കഴിക്കുവാനോ ഗര്‍ഭിണിയാകുവാനോ സാധിക്കുമായിരുന്നില്ല. പുതിയ തീരുമാനത്തോടെ ഇക്കാര്യത്തിലും മാറ്റം വന്നിരിക്കുകയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിവാഹിതരായ സ്ത്രീകളെയും അമ്മമാരായവരെയും ലോകസുന്ദരി മത്സരത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനെതിരെ പലര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്ന് 2020 -ലെ ലോകസുന്ദരിപട്ടം നേടിയ ആൻഡ്രിയ മെസ പറഞ്ഞു. ഈ തീരുമാനം കാലഘട്ടത്തിന് ആവശ്യമാണ്. നേരത്തെയുള്ള നയം സ്ത്രീവിരുദ്ധമായിരുന്നു. സ്ത്രീകള്‍ എല്ലാ രീതിയിലും മികച്ച മുന്നേറ്റമാണ് ഇപ്പോള്‍ കൈവരിക്കുന്നത്. സൗന്ദര്യമത്സരങ്ങളും കുടുംബവുമായി നില്‍ക്കുന്ന സ്ത്രീകള്‍ക്ക് കൂടി പങ്കാളികളാകാൻ സാധിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുകയാണെന്നും ആൻഡ്രിയ മെസ കൂട്ടിച്ചേര്‍ത്തു. 160 ലോകരാജ്യങ്ങളില്‍ നിന്നും പ്രവിശ്യകളില്‍ നിന്നുമാണ് ലോകസുന്ദരി പട്ടത്തിന് മത്സരാര്‍ത്ഥികളെത്തുക. 2021-ല്‍ ഇന്ത്യയുടെ ഹര്‍നാസ് സന്ധുവാണ് വിശ്വസുന്ദരി പട്ടം നേടിയത്.