100 വർഷം പഴക്കമുള്ള ബിസിജി വാക്സിന്‍ ലഭിക്കുന്നതിനായി പിടിവലി കൂടുകയാണ് ലോക രാഷ്ട്രങ്ങള്‍. കൊറോണയെ പ്രതിരോധിക്കാന്‍ ഈ മരുന്നുകൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍, ക്ഷയരോഗത്തെ പോലും ബിസിജി വാക്സിന്‍ ഭാഗികമായി മാത്രമേ ഭേദമാക്കൂ. പിന്നെ എന്തുകൊണ്ടാണ് ബിസിജി- ക്കായുള്ള മുറവിളികള്‍ ഉയരുന്നത്? കൊവിഡ്-19 ബിസിജി വാക്സിന്‍ നല്‍കിയാല്‍ ഭേദമാകുമോ?
ബിസിജി വാക്സിൻ ഉപയോഗിച്ച് വൻതോതിൽ രോഗപ്രതിരോധ പരിപാടികൾ നടത്തിയ രാജ്യങ്ങളിൽ കൊവിഡ്-19 വ്യാപനം മന്ദഗതിയിലാണെന്ന നിഗമനമാണ് യധാര്‍ത്ഥത്തില്‍ ഈ ആവേശത്തിന്‍റെ കാരണം. ക്ഷയരോഗത്തിനുള്ള ബിസിജി വാക്സിൻ കുഞ്ഞുനാളിൽ എടുത്ത ജനങ്ങളിൽ അല്ലെങ്കിൽ ബിസിജി വാക്സിൻ റെഗുലർ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ രോഗവ്യാപനത്തിന്റെ തോത് കുറവാണ് എന്നതാണ് ആ നിരീക്ഷണം സൂചിപ്പിക്കുന്നത്. ബിസിജി വാക്സിൻ കണ്ടുപിടിച്ചിട്ട് നൂറു വർഷമായി. ഇന്ത്യയില്‍ 1948 മുതല്‍ ആരംഭിച്ചതാണ് ഈ കുത്തിവയ്പ്പ്.
ക്ഷയത്തിന് സമാനമായി കൊവിഡും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. മരണസംഖ്യ വൻതോതിൽ ഉയരുന്ന അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നവജാതശിശുക്കൾക്ക് ബിസിജി എടുക്കുന്നത് നിർബന്ധമായി നടപ്പാക്കുന്നില്ല എന്നതും ബിസിജിക്കായി മുറവിളികൂട്ടുന്നവരുടെ വാദത്തിന് പിൻബലമാകുന്നു. ക്ഷയരോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നതോടെ 1963നുശേഷം പല വികസിതരാജ്യങ്ങളും ആഗോള ബിസിജി നയങ്ങളിനിന്ന് പിന്നാക്കംപോയിരുന്നു.
നിലവിലെ സാഹചര്യത്തില്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ ബിസിജി വാക്‌സിന്‍ നിര്‍ണായകമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ലോകത്ത് സാർസ് രോഗം ഭീതി വിതച്ചപ്പോഴും ഇന്ത്യയെ രക്ഷപ്പെടുത്തിയത് ഇതേ വാക്സിനേഷൻ തന്നെയാണെന്നും വിലയിരുത്തപ്പെടുന്നു.