ഡല്‍ഹി: ഭാരത് ജോഡോ യാത്രക്കിടെ നാഷണല്‍ ഹെറാൾഡ് കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിനെ ഇ ഡി ചോദ്യം ചെയ്യുന്നു. നാഷണൽ ഹെറാൾഡ് കേസിൽ യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന് ശിവകുമാറിന്റെ കുടുംബാംഗങ്ങൾ നൽകിയ സംഭാവനകളെ സംബന്ധിച്ചാണ് അന്വേഷണ ഏജൻസിയുടെ അന്വേഷണം. ഞാന്‍ നിയമം അനുസരിക്കുന്ന ഒരു പൗരനാണ്. ഇ ഡി എന്തിനാണ് എന്നെ ഇങ്ങോട്ട് വിളിപ്പിച്ചതെന്ന് അറിയില്ല' എന്നാണ് അദ്ദേഹം ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോള്‍ കര്‍ണാടകയിലാണെന്നും അതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം അനുവദിക്കണമെന്നും ഡി കെ ശിവകുമാര്‍ ആവശ്യപ്പെട്ടെങ്കിലും ഇ ഡി സമയം നീട്ടി നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡി കെ ശിവകുമാര്‍ ചോദ്യം ചെയ്യലിന് ഹാജരായത്.
നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യൻ കമ്പനിക്ക് ശിവകുമാറും അദ്ദേഹത്തിന്റെ സഹോദരൻ ഡികെ സുരേഷും ഒരു നിശ്ചിത തുക സംഭാവന നൽകിയിരുന്നുവെന്നും ഈ ഇടപാടുകളുടെ വിശദാംശങ്ങൾ അറിയാനാണ് ഡി കെ ശിവകുമാറിനെ വിളിച്ചുവരുത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വാര്‍ത്ത ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു. തെലങ്കാന കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡന്റ് ജെ ഗീത റെഡ്ഡിയെയും ചില പാർട്ടി നേതാക്കളെയും അവർ നടത്തിയ സമാന ഇടപാടുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നുവെന്നും ഇ ഡി അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, പവൻ ബൻസാൽ എന്നിവരെയും ഈ കേസുമായി ബന്ധപ്പെട്ട് ഇ ഡി ചോദ്യം ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും ഇ ഡി മണിക്കൂറുകള്‍ ചോദ്യം ചെയ്തെങ്കിലും കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം, ഭാരത് ജോഡോ യാത്ര കര്‍ണാടകയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവിനെ ഇ ഡി ചോദ്യം ചെയ്യുന്നത് ബിജെപിക്ക് വേണ്ടിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി ഭാരത് ജോഡോ യാത്രയെ ഭയപ്പെടുന്നതിന്‍റെ തെളിവാണിതെന്നും ജനപങ്കാളിത്തം അവരെ ആശങ്കയിലാക്കുന്നുണ്ടെന്നും നേതൃത്വം കൂട്ടിച്ചേര്‍ത്തു.