തിരുവനന്തപുരം: കോണ്‍ഗ്രസ് എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരി. എല്‍ദോസ് കുന്നിപ്പിള്ളി മദ്യപാനിയാണെന്നും മദ്യപിച്ച് തന്നെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 ലക്ഷം രൂപവാഗ്ദാനം ചെയ്തു. കേസുമായി മുന്‍പോട്ട് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ഹണിട്രാപ്പില്‍ കുടുക്കുമെന്ന് എം എല്‍ എ ഭീഷണിപ്പെടുത്തിയെന്നും പരാതി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരു വനിതാ നേതാവും തന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. വേറെ വഴിയില്ലാത്തതിനാലാണ് കേസ് കൊടുത്തത്. പൊലീസിനും കോടതിയിലും നല്‍കിയ മൊഴില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അധ്യാപിക കൂടിയായ പരാതിക്കാരി വ്യക്തമാക്കി.
എംഎൽഎയുമായി 10 വർഷത്തെ പരിചയം ഉണ്ട് . എന്നാൽ ഇക്കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത്. എംഎൽഎ മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തിൽ നിന്ന് അകലാൻ ശ്രമിച്ചു. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി. ആദ്യം പരാതി നൽകിയത് വനിത സെല്ലിലായിരുന്നു. പിന്നീടാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതെന്നും അവർ പറഞ്ഞു. കഴിഞ്ഞ മാസം 28ന് പരാതി നൽകിയിട്ടും കോവളം സിഐ ഒക്ടോബർ എട്ടിനാണു കാണാൻ തയാറായതെന്നും അവർ പറഞ്ഞു. ഉപദ്രവം തുടര്‍ന്നപ്പോള്‍ വനിതാ സെല്ലിൽ ആദ്യം പരാതിയുമായി സമീപിച്ചു. അവിടെനിന്നുള്ള നിർദേശപ്രകാരമാണ് സി ഐക്ക് പരാതി നല്‍കിയത് - പരാതിക്കാരി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആദ്യം എം എല്‍ എയായപ്പോള്‍ മുതല്‍ എല്‍ദോസുമായി ബന്ധമുണ്ട്. പേഴ്സണല്‍ സ്റ്റാഫ് വഴിയാണ് ബന്ധപ്പെട്ടത്. എം എല്‍ എയും സി ഐയും താനുമായി ഒത്തുതീര്‍പ്പിനെതിപ്പറ്റി സംസാരിച്ചിരുന്നു. തനിക്ക് പണം ആവശ്യമില്ലെന്നും ഉപദ്രവിക്കരുതെന്നുമാണ് താന്‍ ആവശ്യപ്പെട്ടത്. പിന്നീട് ഈ വിഷയത്തില്‍ പരാതി ഒത്തുതീർപ്പാക്കാൻ രാഷ്ട്രീയക്കാരും അല്ലാത്തവരും ഇടപ്പെട്ടിരുന്നു. ആത്മഹത്യ ചെയ്യണമെന്നാണ് താന്‍ അപ്പോള്‍ ആലോചിച്ചത്. കേസുമായി ബന്ധപ്പെട്ട വിഡിയോ താന്‍ ആര്‍ക്കും കൈമാറിയിട്ടില്ല. സാമൂഹിക മാധ്യമങ്ങളില്‍ മോശമായ പ്രച്ചരണമാണ് നടക്കുന്നത്. തനിക്കെതിരെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്ല. ഒരു വിവാഹമോചനക്കേസ് മാത്രമാണുള്ളതെന്നും പരാതിക്കാരി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വ്യക്തമാക്കി. തനിക്ക് പണമായിരുന്നു ആവശ്യമെങ്കില്‍ എല്‍ദോസ് വാഗ്ദാനംചെയ്ത തുക കൈപ്പറ്റി പരാതി പിന്‍വലിച്ചാല്‍ മതിയായിരുന്നല്ലോ. എന്നാൽ ഇനിയും ഉപദ്രവിച്ചാൽ വിവരങ്ങൾ പുറത്തുവിടും. നിരപരാധിയാണെന്ന് എൽദോസ് തെളിയിക്കട്ടെയെന്നും പരാതിക്കാരി പറഞ്ഞു.