മലയാള സിനിമയിലെ ടെക്‌നീഷ്യന്മാരുടെ സംഘടനയായ മാക്ടയില്‍നിന്നും തനിക്ക് നേരിടേണ്ടിവന്ന വിലക്കിനെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകന്‍ വിനയന്‍. മലയാള സിനിമയിലെ ആദ്യ ട്രേഡ് യൂണിയനായ മാക്ട ഫെഡറേഷന്റെ സെക്രട്ടറിയും മാക്ട സാംസ്കാരിക സംഘടനയുടെ ചെയര്‍മാനും മാക്ടോസ് സൊസൈറ്റിയുടെ പ്രസിഡന്റുമായി താന്‍ വരുന്നത് പലര്‍ക്കും സഹിക്കാനായില്ല എന്നും വിനയനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല, വിലക്കിയേ തീരു എന്ന വാശിയോടെയാണ് സിനിമയിലെ ചില പ്രബല ശക്തികള്‍ കരുക്കള്‍ നീക്കിയതെന്നും വിനയന്‍ പറയുന്നു. വിലക്കിനുശേഷം മാക്ടയുടെ ചെയര്‍മാനായിരുന്ന തന്റെ പേരുപോലും ബോര്‍ഡില്‍നിന്ന് മായ്ച്ചുകളഞ്ഞ പക മൂത്ത സിനിമാ സുഹൃത്തുക്കളോട് അന്നും ഇന്നും സഹതാപം മാത്രമേയുളളു എന്നും മുന്നോട്ടുളള യാത്രയില്‍ ക്ഷുദ്ര മനസുകളെ മറക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
2007 മേയ് പതിനെട്ടിനായിരുന്നു മലയാള സിനിമാ ടെക്നീഷ്യൻമാരുടെ കോപ്പറേറ്റീവ് സൊസൈറ്റി നിലവിൽ വന്നത്. എറണാകുളം ടൗൺഹാളിൽ വച്ച് അന്നത്തെ സഹകരണ വകുപ്പു മന്ത്രി ജി. സുധാകരനാണ് സൊസൈറ്റിയുടെ ഉത്ഘാടനം നിർവഹിച്ചത്. ചലച്ചിത്ര മേഖലയിലെ തൊഴിലാളികൾക്കും ടെക്നീഷ്യൻമാർക്കും ജോലിയുടെ ഈടിൻമേൽ ഒരു പത്തു രൂപ പോലും ബാങ്കോ മറ്റു സ്ഥാപനങ്ങളോ അന്നും ഇന്നും കടം തരാത്ത സാഹചര്യത്തിൽ 50,000 രൂപ വരെ ഏതു തൊഴിലാളിക്കും പരസ്പരമുള്ള വ്യക്തിഗത ഈടിൻമേൽ ലോൺ ലഭിക്കുന്ന ഒരു സഹകരണ സ്ഥാപനം കേരളത്തിലെ ചലച്ചിത്ര രംഗത്ത് സ്ഥാപിക്കാനായി മുൻകൈ എടുത്തു പ്രവർത്തിക്കാൻ കഴിഞ്ഞു എന്നത് ഒരു പ്രധാനപ്പെട്ട കാര്യമായി ഞാൻ കാണുന്നു..
അമ്പലപ്പുഴക്കാരൻ എന്ന നിലയിൽ ശ്രീ ജി. സുധാകരനുമായുള്ള വ്യക്തിപരമായ അടുപ്പവുംഎം എൽ എ ആയിരുന്ന ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻറ് ശ്രീ എം എം മോനായിയുമായുള്ള സൗഹൃദവുമാണ് അന്ന് ഏറെ എതിർപ്പുകൾ ഉണ്ടായിട്ടും സിനിമാ തൊഴിലാളികൾക്കായി ഒരു സൊസൈറ്റി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്... എൻെറ ഏറെ സമയവും കൈയ്യിലെ പണവും ഒക്കെ ആ ഒരു സ്ഥാപനം പ്രാവർത്തികമാക്കാനായി ചെലവഴിച്ചിട്ടുണ്ട് എന്ന കാര്യം എൻെറ കൂടെ അന്ന് ആ ഉദ്യമത്തിൽ പങ്കു ചേർന്ന സഹപ്രവർത്തകർക്കറിയാം..
അന്നു ഞാൻ മാക്ടയുടെ ചെയർമാനും ആയിരുന്നു... മാക്ട ഏറ്റവും സജീവമായി പ്രവർത്തിച്ച ഒരു കാലമായിരുന്നു അത്. അതിനിടയിൽ ചെറിയ പുതുമുഖ സിനിമകൾ നിർമ്മിക്കാനായി തീയറ്റർ ഉടമകളുടെ സഹായത്തോടെ സിനിമാ ഫോറം എന്ന പ്രസ്ഥാനവും നിലവിൽ വന്നിരുന്നു. അത്തരം ചില സൃഷ്ടിപരമായ പ്രവർത്തനങ്ങൾ ഇഷ്ടപ്പെടാത്തതു കൊണ്ടാകാം വിനയനെ ഇങ്ങനെ വിട്ടാൽ പറ്റില്ല വിലക്കിയേ തീരു എന്ന വാശിയോടെ സിനിമയിലെ ചില പ്രബല ശക്തിൾ കരു നീക്കിയത്..
മലയാള സിനിമയിലെ ചില നിയന്ത്രിതാക്കൾക്ക് എതിരെയുള്ള എൻെറ നിലപാടുകളും അതിനു കാരണമായിരിക്കാം. മലയാള സിനിമയിലെ ആദ്യ ട്രേഡ് യൂണിയനായ മാക്ട ഫെഡറേഷൻെറ സെക്രട്ടറിയും മാക്ട സാംസ്കാരിക സംഘടനയുടെ ചെയർമാനും. മാക്ടോസ് എന്ന സൊസൈറ്റിയുടെ പ്രസിഡൻറുമായി ഒരാൾ തന്നെ വരിക എന്നതും പലർക്കും അന്ന് സഹിക്കാൻ പറ്റാത്തതായിരിക്കാം....
എനിക്കെതിരെ നടത്തിയ ആ ഗൂഢാലോചനയെപ്പറ്റി ചില തൊഴിലാളി സുഹൃത്തുക്കൾ സൂചിപ്പിച്ചിട്ടും ഞാനതു കാര്യമാക്കിയില്ല എന്നതാണ് അന്നെനിക്ക് പറ്റിയ പരാജയം... നല്ലതു മാത്രം ചെയ്യുമ്പോൾ മറ്റൊന്നിനെയും ഭയക്കേണ്ടതില്ലല്ലോ എന്നാണു ഞാനന്നോർത്തത്... പക്ഷേ ഏതായുധത്തേക്കാളും മൂർച്ചയുള്ളതാണ് അസൂയ എന്നോർത്തില്ല... വിലക്കെന്ന ആഭിചാര ക്രിയ എനിക്കെതിരെ നടപ്പാക്കിയവർ മാക്ടോസിനു ബദലായി സിനിമയിലെ സമ്പന്നരെ മുഴുവൻ ചേർത്തുകൊണ്ട് മറ്റൊരു സിനിമാ സൊസൈറ്റി ഉണ്ടാക്കാൻ ശ്രമിച്ചു.
പക്ഷേ അതു നടന്നില്ല,.
എല്ലാത്തിനും ഒരു സത്യമുണ്ടല്ലോ, അതുകൊണ്ടുതന്നെ മാക്ടോസ് ഇപ്പഴും നിലനിൽക്കുന്നു. വളരെ നന്നായി പോയിരുന്ന ആ സൊസൈറ്റിയുടെ ഇന്നത്തെ അവസ്ഥ എനിക്കറിയില്ല... പഴയ 24 FRAMES മാഗസിൻ മറിച്ചു നോക്കിയപ്പോഴാണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ കണ്ടത്... നാളെ മാക്ടോസിൻെറ തിരഞ്ഞെടുപ്പാണന്നും അറിഞ്ഞു.. തൊഴിലാളികൾക്കു വേണ്ടി നിൽക്കുകയും ആ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ ആത്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്യുന്നവരെ തെരഞ്ഞെടുക്കണം എന്നാണ് എൻെറ അഭ്യർത്ഥന...
വിലക്കിനു ശഷം മാക്ടയുടെ ചെയർമാനായിരുന്ന എൻെറ പേരു പോലും ബോർഡിൽ നിന്നും മായിച്ചു കളഞ്ഞ പക മൂത്ത ആ സിനിമാ സുഹൃത്തുക്കളോട് എനിക്ക് അന്നും ഇന്നും സഹതാപമേയുള്ളു... കാരണം അല്പ മനസ്സുകൾ ഏതു വിഭാഗത്തിലും ഉണ്ടാകാം. നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ ആ ക്ഷുദ്ര മനസ്സുകളെ മറക്കുന്നതാണ് നല്ലത്...
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക