ഹൈദരാബാദ്: ഓപ്പറേഷന്‍ താമര വഴി തെലുങ്കാന രാഷ്ട്ര സമിതി നേതാക്കളെ ബിജെപിയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുതിര്‍ന്ന ബിജെപി നേതാവും ദേശീയ ജനറൽ സെക്രട്ടറിയുമായ ബി എല്‍ സന്തോഷിന് സമന്‍സ്. അന്വേഷണ സംഘത്തിന് മുന്‍പില്‍ നവംബര്‍ 21- ന് മുന്‍പ് ഹാജരാകണമെന്നാണ് സമന്‍സില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അല്ലാത്ത പക്ഷം അറസ്റ്റ് ചെയ്യുമെന്നും നോട്ടീസില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസിലെ മുഖ്യപ്രതിയായ സതീഷ് ശര്‍മയെന്ന രാമചന്ദ്ര ഭാരതി നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. ഇദ്ദേഹത്തിന്റെ സുഹൃത്തായ ജഗ്ഗുസ്വാമിയെ തേടി പ്രത്യേക അന്വേഷണ സംഘം നേരത്തെ കൊച്ചിയിലും കൊല്ലത്തും പരിശോധന നടത്തിയിരുന്നു.
ടിആര്‍എസില്‍ നിന്ന് എംഎല്‍എമാരെ കൂറുമാറ്റാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ആരോപണം. വീഡിയോ സഹിതം കാണിച്ച് കൊണ്ട് റാവു വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. കേസില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് പങ്കുണ്ടെന്നും കെ ടി രാമറാവൂ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ ബുധനാഴ്ച്ച തെലങ്കാന പൊലീസ് തുഷാര്‍ വെള്ളാപ്പള്ളിയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.
തെലങ്കാനയിലെ ബിജെപിയുടെ ഓപ്പറേഷന്‍ താമരയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചത് തുഷാര്‍ വെളളാപ്പളളിയാണെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനായി നൂറുകോടിയാണ് ഇയാള്‍ വാഗ്ദാനം ചെയ്തതെന്നും കെ സി ആര്‍ പറഞ്ഞിരുന്നു. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുളള ഒളിക്യാമറ ദൃശ്യങ്ങളും തുഷാര്‍ വെളളാപ്പളളി അമിത് ഷായ്‌ക്കൊപ്പമിരിക്കുന്ന ചിത്രവും ചന്ദ്രശേഖര്‍ റാവു വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ബിജെപി ഈ ആരോപണം തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ബി എല്‍ സന്തോഷിന് സമന്‍സ് അയച്ചിരിക്കുന്നത്.