കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രമെന്ന് പറയപ്പെടുന്ന വുഹാനെ അപകടസാധ്യത ഏറ്റവും കുറഞ്ഞ പ്രദേശമായി ചൈന പ്രഖ്യാപിച്ചു. 16 പുതിയ കൊവിഡ്-19 കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ചൈനയുടെ നീക്കം അത്ഭുതപ്പെടുത്തുന്നുവെന്ന് ലോകാരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ചൈനയിലെ സ്റ്റേറ്റ് കൗൺസിൽ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങള്‍ അനുസരിച്ച്, കഴിഞ്ഞ 14 ദിവസങ്ങളിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലാത്ത നഗരങ്ങൾ, കൗണ്ടികൾ, ജില്ലകൾ എന്നിവ അപകടസാധ്യത കുറഞ്ഞ പ്രദേശങ്ങളായി തിരിച്ചിരിക്കുന്നു. 50-ൽ താഴെ കേസുകളോ അല്ലെങ്കില്‍, 50-ൽ കൂടുതൽ ഉണ്ടെങ്കിലും അവ വിവിധ ഏരിയകളില്‍ ആണെങ്കില്‍ അത്തരം പ്രദേശങ്ങളെ മിഡ്-റിസ്ക് ഏരിയകളായി കണക്കാക്കും. 50 ലധികം കേസുകളും ഒരു പ്രതേക പ്രദേശത്താണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കില്‍ അവയെ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളായും തരംതിരിച്ചിരിക്കുന്നു.
ഇന്നലെ സ്ഥിരീകരിച്ച 16 പുതിയ കൊവിഡ്-19 കേസുകളില്‍ ഒന്‍പതു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തതിനാൽ മരണസംഖ്യ 4,632 ആയി തുടർന്നു. മൊത്തം രോഗികളുടെ എണ്ണം 82,735 ആയി. 77,062 പേർ അസുഖം ബേധമായി. ഇതുവരെ രോഗം ബാധിച്ച് 4,632 പേർ മരിച്ചു. രോഗികളില്‍ 1,575 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. 44 പുതിയ അസിംപ്റ്റോമാറ്റിക് കേസുകളും ശനിയാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.