ദോഹ: ലോകകപ്പില്‍ നിന്നും പുറത്തായതിനുപിന്നാലെ ബെല്‍ജിയം പരിശീലക സ്ഥാനം രാജിവെച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ്. ക്രൊയേഷ്യക്കെതിരെ നടന്ന മത്സരം സമനിലയിലായതോടെയാണ് ലോകത്തിലെ തന്നെ മികച്ച ടീമായ (ഫിഫ റാങ്കിംഗ് 2) ബെല്‍ജിയം പ്രീക്വാട്ടര്‍ പോലും കാണാതെ പുറത്തായത്. പരിശീലകന്‍ എന്ന നിലയില്‍ തന്റെ അവസാന മത്സരമാണ് കഴിഞ്ഞതെന്നും വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും ടീം മികച്ച മത്സരമാണ് കാഴ്ച്ചവെച്ചതെന്നും റോബര്‍ട്ടോ മാര്‍ട്ടിനെസ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷക്കാലമായി ബെൽജിയത്തിന്‍റെ മുഖ്യ പരിശീലകനാണ് റോബര്‍ട്ടോ മാര്‍ട്ടിനെസ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ലോകകപ്പില്‍ സെമി ഫൈനലിസ്റ്റുകളായ ബെല്‍ജിയം മൂന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ഫിഫ റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവുന്നത് അട്ടിമറികള്‍ ഒരുപാട് നടന്ന ഖത്തര്‍ ലോകകപ്പിലെ മറ്റൊരു അട്ടിമറിയായി. ഇത്തവണ ആദ്യ മത്സരത്തില്‍ കാനഡയോട് കഷ്ടിച്ച് ജയിച്ച ബെല്‍ജിയത്തിന് രണ്ടാം മത്സരത്തില്‍ മൊറോക്കോയോട് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. ഗ്രൂപ്പ് എഫില്‍ നിന്ന് ക്രൊയേഷ്യയ്ക്കൊപ്പം മൊറോക്കോയാണ് പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നത്. ഏഴ് പോയന്റുമായി മൊറോക്കയാണ് ഗ്രൂപ്പ് ചാമ്പ്യന്മാര്‍. അഞ്ച് പോയന്റുള്ള ക്രൊയേഷ്യ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഒരു ജയവും ഒരു സമനിലയുമടക്കം നാല് പോയിന്റാണ് ബെല്‍ജിയത്തിന്റെ സമ്പാദ്യം.