കൊച്ചി: സിനിമയിലെത്തിയിട്ട് കുറെ വര്‍ഷങ്ങളായെന്നും ഇപ്പോഴും തനിക്ക് ചോദിക്കുന്നതിനേക്കാള്‍ കുറഞ്ഞ തുകയാണ് ലഭിക്കുന്നതെന്നും നടന്‍ ഷൈന്‍ ടോം ചാക്കോ. ആദ്യ സിനിമയില്‍ തനിക്ക് ലഭിച്ചത് 1200 രൂപയാണ്. ഇപ്പോള്‍ ലഭിക്കുന്നതും അതും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. എന്നാല്‍ മറ്റ് താരങ്ങളെക്കാള്‍ കുറഞ്ഞ തുകയാണ് താന്‍ വാങ്ങുന്നതെന്നും ചോദിക്കുന്നതിനേക്കാള്‍ കുറവാണ് തനിക്ക് നിര്‍മ്മാതാക്കള്‍ തരുന്നതെന്നും ഷൈന്‍ ടോംചാക്കോ പറഞ്ഞു. സ്ഥിരമായി സിനിമയുണ്ടാവുകയെന്നതാണ് പ്രധാനം. പുതുതായി വരുന്നവർക്ക് ജോലി സ്ഥിരപ്പെടലാണ് ആദ്യം വേണ്ടത്. അതിന് ശേഷമാണ് വേതനത്തെപറ്റി ചിന്തിക്കേണ്ടത്. കാശിനുവേണ്ടി സിനിമകള്‍ ഉപേക്ഷിക്കാന്‍ താന്‍ തയ്യാറല്ലെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
ഒന്ന് രണ്ടു സിനിമകളില്‍ അഭിനയിച്ചു കഴിയുമ്പോള്‍ ചിലരെ വേതനത്തിന്‍റെ കാര്യം പറഞ്ഞു തമ്മില്‍ തെറ്റിക്കുന്നത് കാണാന്‍ സാധിക്കും. ഈ പ്രവണത ശരിയല്ല. തനിക്ക് പണം ആവശ്യമില്ലെന്നും ഒരു അവസരം മാത്രം തന്നാല്‍ മതിയെന്നും പറഞ്ഞു വരുന്നവരെയാണ് ഈ രീതിയില്‍ തിരിച്ചുവിടുന്നതെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. മെറിട്ടിന്റെ പേരിലോ റാങ്കിന്റെ പേരിലോ അല്ല സിനിമയിൽ എടുക്കുന്നത്. വേതനത്തേക്കാള്‍ പ്രധാനമാണ് ജോലി എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇതുപോലെ വേതനം ലഭിക്കുന്ന വേറെ ഏത് മേഖലയാണുള്ളത്. നന്നായി അഭിനയിക്കുന്നവര്‍ക്കല്ലേ കൂടുതല്‍ തുക നല്‍കേണ്ടതെന്ന് പറയുന്നവരോട് എനിക്ക് ഒന്നേപറയാനുള്ളൂ. ഒരാളുടെ ഫോട്ടോയോ പേരോ പോസ്റ്ററില്‍ വെക്കുമ്പോള്‍ എത്ര ലാഭം ലഭിക്കുമെന്ന് കണക്ക് കൂട്ടിയാണ് ഒരാളുടെ വേതനം ഈ മേഖലയില്‍ നിശ്ചയിക്കുന്നത് -ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സോഹൻ സിനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസിന്റെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍ ടോം ചാക്കോ. ഡിസംബർ 9ന് ചിത്രം തിയറ്ററിലെത്തുന്നത്. സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ബിനു പപ്പു സംവിധായകൻ എം.എ. നിഷാദ്, സുധീർ കരമന, ജാഫർ ഇടുക്കി, പ്രജോദ് കലാഭവൻ, സുനിൽ സുഖദ, ജയകൃഷ്ണൻ, സാജു നവോദയ, ആരാധ്യ ആൻ, മേഘാ തോമസ്സ്, ആഭിജ, ദിവ്യാ നായർ, മീരാ നായർ, സരിത കുക്ക, അനു നായർ, ജോളി ചിറയത്ത്, ലാലി പി.എം. തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.