കൊച്ചി: പെണ്‍കുട്ടികള്‍ക്ക് ഏറ്റവും സുരക്ഷയുള്ള മേഖലയാണ് സിനിമയെന്ന് നടി സ്വാസിക. ജോലി സ്ഥലത്ത് നിന്നും ആരും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യാറില്ലെന്നും നോ പറയേണ്ടിടത്ത് നോ പറയാന്‍ പെണ്‍കുട്ടികള്‍ക്ക് സാധിക്കണമെന്നും സ്വാസിക പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. ഡബ്ല്യൂ സി സി എന്ന സംഘടന മലയാള സിനിമയ്ക്ക് ആവശ്യമുണ്ടോയെന്ന് ചോദിച്ചാല്‍, അവരുടെ പ്രവര്‍ത്തനം എന്താണെന്ന് കൃത്യമായി തനിക്ക് പറയാന്‍ കഴിയില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
ഒരു സിനിമ സെറ്റില്‍ നിന്നും മോശമായ അനുഭവമുണ്ടായാല്‍ അപ്പോള്‍ തന്നെ പ്രതികരിച്ച് അവിടുന്ന് ഇറങ്ങി പോരാനുള്ള ആര്‍ജവം പെണ്‍കുട്ടികള്‍ കാണിക്കണം. ചില സിനിമയില്‍ അഭിനയിച്ചാല്‍ കൂടുതല്‍ തുക കിട്ടുമെന്ന് കരുതി അബ്യൂസെല്ലാം സഹിച്ച് സിനിമ ചെയ്യുകയും വര്‍ഷങ്ങള്‍ക്കിപ്പുറം മീടൂ ആരോപിക്കുകയും ചെയ്യുന്നതിനോട് തനിക്ക് യോജിക്കാന്‍ കഴിയില്ല. മോശം അനുഭവങ്ങളുണ്ടാകുമ്പോള്‍ പ്രതികരിക്കാനും നിങ്ങളുടെ സിനിമ ആവശ്യമില്ലെന്ന് വെക്കാനും സാധിക്കണം. അതിന് ഒരു സംഘടനയുടെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും സ്വാസിക പറഞ്ഞു.
ഇപ്പോഴും ഒരുപാട് പെൺകുട്ടികളെ, മോഡൽസിനെ കാസ്റ്റിങ് കൗച്ച് എന്ന പേരിൽ ചൂഷണം ചെയ്യുന്നുണ്ട്. സിനിമയിലും കാസ്റ്റിങ് കൗച്ച് ഉണ്ട്. പക്ഷേ ആരും നമ്മളെ ബലമായി ഒന്നിനും നിർബന്ധിക്കില്ല. നമ്മള്‍ എതിര്‍ത്ത് പറഞ്ഞാല്‍ കഴിയുന്ന പ്രശ്നങ്ങളെ ഈ മേഖലയിലും ഉള്ളുവെന്നും സ്വാസിക പറഞ്ഞു.