ദോഹ: സ്വിറ്റ്സര്‍ലന്‍ഡിനെതിരെയുള്ള പ്രീക്വാട്ടര്‍ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുറത്തിരുത്തിയതിന്‍റെ കാരണം വിശദീകരിച്ച് കോച്ച് ഫെർണാണ്ടോ സാൻ്റോസ്. ക്രിസ്റ്റ്യാനോയെ പുറത്തിരുത്തിയത് തന്ത്രത്തിന്‍റെ ഭാഗമാണെന്നാണ് കോച്ചിന്‍റെ വിശദീകരണം. തീരുമാനത്തിന് പിന്നില്‍ വ്യക്തിപരമായ കാര്യങ്ങളില്ല. ക്രിസ്റ്റ്യാനോയും റാമോസും വ്യത്യസ്ത രീതിയിൽ കളിക്കുന്നവരാണ്. ടീമിനോട് കളിക്കാരോടോ പ്രശ്നങ്ങളില്ലെന്നും ഫെർണാണ്ടോ സാൻ്റോസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി ഒരു പ്രശ്നവുമില്ല. ഞങ്ങള്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. ക്യാപ്റ്റനെന്ന രീതിയില്‍ മികച്ച മാതൃകകളാണ് അദ്ദേഹം ഗ്രൂപ്പിന് നല്‍കുന്നത്. സ്വിറ്റ്‌സർലൻഡിനെതിരെ ഡിയാഗോ ഡാലറ്റ്, റാഫേൽ ഗ്വറീറോ എന്നിവർക്ക് ആദ്യ ഇലവനില്‍ തന്നെ അവസരങ്ങള്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കാന്‍സെലൊ മികച്ച താരം അല്ലാത്തതുകൊണ്ടല്ല അദ്ദേഹത്ത പുറത്തിരുത്തിയത്. ഇതൊക്കെ കളിയുടെ ഒരു തന്ത്രമാണ്. അടുത്ത കളിയില്‍ ഇതില്‍ നിന്നും വ്യത്യസ്തമായ തന്ത്രമായിരിക്കും പുറത്തെടുക്കുക - ഫെർണാണ്ടോ സാൻ്റോസ് പറഞ്ഞു.
അതേസമയം, ക്യാപ്റ്റന്‍ ആരെന്ന് ഗ്രൗണ്ടിലെത്തുമ്പോള്‍ തീരുമാനിക്കുമെന്ന് പോര്‍ച്ചുഗല്‍ കോച്ച് ഫെർണാണ്ടോ സാൻ്റോസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദക്ഷിണ കൊറിയക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ ആംഗ്യം വിവാദമായിരുന്നു. റൊണാള്‍ഡോയുടെ ഭാഗത്തുനിന്നുമുണ്ടായ ആംഗ്യം തനിക്ക് ഇഷ്ടമായില്ലെന്നും കോച്ച് തുറന്നുപറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് നിര്‍ണായക മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്നത്.