ദോഹ: ഫ്രാന്‍സ്- മൊറോക്കോ സെമി ഫൈനല്‍ മത്സരത്തിന് ശേഷം സുഹൃത്തുക്കളായ എംബാപ്പെയും ഹക്കീമിയും ജേഴ്സി കൈമാറിയതിന്‍റെയും ആലിംഗനം ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങള്‍ വൈറല്‍. ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനുപിന്നാലെ നിരവധി പേ രാണ് താരങ്ങളുടെ സൗഹൃദത്തെ പുകഴ്ത്തി രംഗത്തെത്തിയത്. മത്സരം ഗ്രൗണ്ടില്‍ മാത്രമാണെന്നും തോല്‍വിയിലും പരാജയത്തിലും ഒരുമിച്ച് നില്‍ക്കാന്‍ സാധിക്കുന്നത് മികച്ച കാര്യമാണെന്നുമാണ് ചിത്രത്തിന് കമന്‍റുകളായി ലഭിക്കുന്നത്. ഫ്രാന്‍സിന്‍റെ സൂപ്പര്‍ താരം എംബാപ്പെയും മൊറോക്കോയുടെ ഹക്കീമിയും ഫ്രഞ്ച് ലീഗില്‍ പി എസ് ജിയില്‍ ഒരുമിച്ച് കളിക്കുന്നവരാണ്. ഉറ്റ സുഹൃത്തുക്കളുടെ ടീമുകള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ഫ്രാന്‍സാണ് വിജയിച്ചത്. ക്രൊയേഷ്യ, ബെൽജിയം, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ ടീമുകള്‍ക്കൊന്നും മൊറോക്കോയ്ക്കെതിരെ ഒരു ഗോള്‍ പോലും നേടാന്‍ സാധിച്ചിരുന്നില്ല.
രണ്ടു വ്യത്യസ്ത പൊസിഷനുകളില്‍ കളിക്കുന്നവരാണ് എംബാപ്പെയും ഹക്കീമീയും. എതിരാളികളുടെ ഗോള്‍ പോസ്റ്റിലേക്ക് വേഗത്തില്‍ പന്ത് എത്തിക്കാന്‍ സാധിക്കുന്ന താരമാണ് എംബാപ്പെ. എന്നാല്‍ ഗോള്‍വല ലക്ഷ്യമാക്കി വരുന്ന എതിരാളികളുടെ പന്ത് തടുക്കുന്ന പ്രതിരോധമതിലാണ് ഹക്കീമി. ഇന്നലെ നടന്ന മത്സരത്തില്‍ മികച്ച പ്രകടനം മൊറോക്കോ പുറത്തെടുത്തിരുന്നെങ്കിലും നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനോട് 2-0 ത്തിന് മൊറോക്കോ പരാജയപ്പെടുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഞായറാഴ്ച്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സ് അര്‍ജന്റീനയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 8.30 -നാണ് കളി നടക്കുന്നത്. മെസ്സിയുടെ അവസാന ലോകകപ്പ് മത്സരമായതിനാല്‍ കപ്പ് ഉയര്‍ത്തുന്നതില്‍ കുറഞ്ഞതൊന്നും അര്‍ജന്റീന പ്രതീക്ഷിക്കുന്നില്ല.