ലിസ്ബണ്‍: പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്‍റോസ് രാജിവെച്ചു. ഖത്തര്‍ ലോകകപ്പ് ക്വാട്ടര്‍ മത്സരത്തില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയോട് പരാജയപ്പെട്ടതിനുപിന്നാലെയാണ് ഫെര്‍ണാണ്ടോ സാന്‍റോസിന്‍റെ രാജി. 2024 യൂറോ കപ്പ് വരെ സാന്റോസിന് പോര്‍ച്ചുഗലുമായുള്ള കരാര്‍ നിലനില്‍ക്കെയാണ് ഈ അപ്രതീക്ഷിത തീരുമാനം. സാന്റോസ് പരിശീലകസ്ഥാനത്തു നിന്നും രാജിവെച്ച വാര്‍ത്ത പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷനാണ് പുറത്തുവിട്ടത്. മൊറോക്കോയ്ക്കെതിരെയുള്ള മത്സരത്തില്‍ സൂപ്പര്‍ താരം റൊണാള്‍ഡോയെ ആദ്യ പതിനൊന്നില്‍ സാന്റോസ് ഉള്‍പ്പെടുത്തിയിരുന്നില്ല.
ഫെര്‍ണാണ്ടോ സാന്‍റോസിന്‍റെ തീരുമാനത്തിനെതിരെ ഫുട്ബോള്‍ ആരാധകരും റൊണാള്‍ഡോയുടെ പങ്കാളിയും രംഗത്തെത്തിയിരുന്നു. കൂടാതെ, ഫെർണാണ്ടോ സാന്‍റോസിനെതിരെ ഇതിഹാസ താരം ലൂയി ഫിഗോയും വിമര്‍ശനം ഉന്നയിച്ചിരുന്നു. ക്രിസ്റ്റ്യാനോ ഇല്ലാതെ ജയിക്കാമെന്ന് കരുതിയോ. റൊണാള്‍ഡോയെപ്പോലെയുള്ള ഒരു കളിക്കാരനെ മാറ്റി നിര്‍ത്തിയ കോച്ചിന്‍റെ തീരുമാനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ടീമിന്‍റെ പരാജയത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും മാനേജ്മെന്‍റിന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും ലിയോ ഫിഗോ തുറന്നടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഫെര്‍ണാണ്ടോ സാന്‍റോസ് രാജിവെക്കുകയാണെന്ന വാര്‍ത്ത പുറത്തുവരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2014-ലാണ് പോര്‍ച്ചുഗല്‍ പരിശീലക സ്ഥാനത്തേക്ക് ഫെര്‍ണാണ്ടോ സാന്‍റോസ് എത്തുന്നത്. യൂറോ 2016-ലും തുടര്‍ന്ന് 2019-ലെ നേഷന്‍സ് ലീഗ് കാമ്പെയ്‌നിലും പോര്‍ച്ചുഗലിനെ വിജയത്തിലേക്ക് നയിച്ചത് സാന്റോസാണ്. ഖത്തറില്‍ ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പോര്‍ച്ചുഗല്‍ അവസാന 16-ല്‍ എത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ 6-1 ന് തോല്‍പ്പിച്ചിരുന്നു. എന്നാല്‍ ക്വാര്‍ട്ടറില്‍ മൊറോക്കോയോട് ഏകപക്ഷീയമായ ഒരുഗോളിനാണ് പോര്‍ച്ചുഗല്‍ തോറ്റ് പുറത്തായത്. ഇതിനുപിന്നാലെ സാന്റോസിനെതിരെ ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. റൊണാള്‍ഡോയുടെ അവസാനലോകകപ്പ് മത്സരമായിരുന്നു ഖത്തറിലേത്.