സംസ്ഥാനത്ത് സർവകലാശാല പരീക്ഷകൾ മെയ് 11 ന് തുടങ്ങില്ല. ഇത് സംബന്ധിച്ച് പുതിയ ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി. ഇത് പ്രകാരം പരീക്ഷ തീയതി സർവകലാശാലകൾക്ക് തീരുമാനിക്കാം. നേരത്തെ മെയ് 11 മുതൽ സർവകലാശാല പരീക്ഷകൾ ആരംഭിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വൈസ് ചാൻസിലർമാർക്ക് നിർദ്ദേശം നൽകിയിരുന്നു. വീഡിയോ കോൺഫ്രൻസ് മുഖേന നടത്തിയ ചർച്ചയിലാണ് മന്ത്രി ഈ നർദ്ദേശം നൽകിയിരുന്നത്.
വിദ്യാർത്ഥികളുടെ അസൗകര്യം പരിഗണിച്ചാണ് പുതിയ തീരുമാനം. ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തതയാണ് വിദ്യാർത്ഥികൾ പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നത്. വിദേശത്തുള്ള വിദ്യാർത്ഥികളും അസൗകര്യം പരിഗണിച്ചാണ് തീരുമാനം. ലോക്ഡൗൺ ഇളവ് സംബന്ധിച്ച് വ്യക്തത വരാത്തതും തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം പുനപരിശോധിച്ചത്. അതാത് സർവകലാശാലക്ക് സ്ഥിതിഗതികൾ പരിഗണിച്ച് പരീക്ഷ തീയതി തീരുമാനിക്കാം