സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയെ അഭിനന്ദിച്ച് ഗായകന്‍ ഷഹബാസ് അമന്‍. നന്പകല്‍ നേരത്ത് മയക്കം മികച്ച സിനിമയാണെന്നും കണ്ടു കഴിഞ്ഞപ്പോള്‍ ഒരു കൊളുത്തി വലിക്കുന്ന അനുഭവമാണ് ഉണ്ടായതെന്നും ഷഹബാസ് അമന്‍ ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ തന്നെ മുൻ സിനിമകളിൽ നിന്നും പാടേ വിഭിന്നമായാണ് ലിജോ ഓരോ പുതിയ ചിത്രങ്ങളെയും സമീപിക്കുന്നത് എന്നത് ചെറിയ കളിയല്ല. മമ്മൂട്ടി തന്നിലെ പരിചിത നടനെ ആ ഒരൊറ്റ നിമിഷത്തിൽ വരും കാല പഠന പ്രബന്ധങ്ങളിലേക്കായ് പിന്നെയും ആർക്കൈവ് ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നൻപകൽ നേരത്ത് മയക്കം' ✅
കൊളുത്തി വലിച്ചു. നോർമാലിറ്റിയിൽ നിന്നും അര ഇഞ്ച് കനക്കൂടുതൽ ഉള്ള ഒരു പരിചരണരീതി മനപ്പൂർവ്വം ചിത്രം ആവശ്യപ്പെടുന്നു ! അപ്പോൾ കാണലും അങ്ങനെത്തന്നെ വേണമല്ലൊ. സിനിമ, ജീവിതത്തട്ടിൽ നിന്നും നാടകത്തട്ടിലേക്ക് തൂങ്ങിയാടുകയും തിരിച്ച് വരികയും ചിലപ്പോൾ കൂട് വിട്ട് കൂടുമാറുകയും ചെയ്യുന്നു! 'നാടകമേ ഉലകം' എന്ന്, ക്യാമറ,അധികം നേരത്തും സ്റ്റഡി ബ്ലോക്കുകളിലൂടെ നമ്മളെ വിളവെടുപ്പും സെവൻസ് മാച്ചും കഴിഞ്ഞ പച്ചവിളപ്പാടത്തെ നാടകക്കാണികളാക്കുന്നതും ഇതേ ആവശ്യത്തിന്റെ പുറത്താവണം.
ഉച്ചയുറക്കാനന്തരം ചെറുതായി കിളിപോയ ഒരു ഫീലിംഗ് കാണികളിൽ ഉദ്ദേശ്യപൂർവ്വം അടിച്ചേൽപ്പിച്ചെങ്കിൽ മാത്രമേ 'നൻപകൽ നേര' ത്തിന്റെ അന്തസ്സാരം വർക്കൗട്ടാവുകയുള്ളു എന്ന് ലിജോ നേരത്തേ ഉറപ്പിച്ചതായി സിനിമ കാണുമ്പോൾ മനസ്സിലാകും! അങ്ങനെയുള്ള ഒരു പ്രകൃതവും അതിനിണങ്ങിയ കഥാ പശ്ചാത്തലവും അതിനു തക്ക കഥാപാത്രസൃഷ്ടികളും ചലന രീതികളും ആക്ടേഴ്സും മാത്രമല്ല പ്രകൃതിയുടെ നിറം പോലും ആ വിധത്തിൽ അയാൾ സൂക്ഷ്മമായി തെരഞ്ഞെടുത്തിരിക്കുകയാണു. മുല്ലപ്പെരിയാറും മറ്റു പ്രളയകാലങ്ങളും ഉൾപ്പെടെ പറയാതെ പറയുന്ന ശക്തമായ രാഷ്ട്രീയ അടിയൊഴുക്ക് ഉപരിതലത്തിലെ ഉറക്കച്ചടവിനു താഴേക്ക് കഴുത്തറ്റം ഇറങ്ങിയവർ ഉറപ്പായിട്ടും അനുഭവിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു!
തന്റെ തന്നെ മുൻ സിനിമകളിൽ നിന്നും പാടേ വിഭിന്നമായാണു അയാൾ ഓരോ പുതിയ ചിത്രങ്ങളെയും സമീപിക്കുന്നത് എന്നത് ചെറിയ കളിയല്ല! തന്നെത്തന്നെ അയാൾ തട്ടിത്തെറിപ്പിക്കുന്നു. ഇല്ലാത്ത തൊപ്പി തലയിൽ നിന്നും ഊരി അയാളെ എല്ലായ്പ്പോഴും അഭിവാദ്യം ചെയ്യാൻ ആ റീസൺ ധാരാളം മതിയാകും. സ്വന്ത ശൈലി സ്വയം വളമാക്കി ചീയ്യാതിരിക്കുക എന്നത് ജീവിതത്തിൽ പുലർത്താൻ ശ്രദ്ധിക്കേണ്ട ഒരു കസാന്ദ്സാക്കിയൻ ഉപദേശമാണു! താപ്പാനത്തം പോലെ വരേണ്യമായ ഒരു മോശം അവസ്ഥ കലയിൽ വേറെ വരാനില്ല! ബോധവശാൽ ലിജോ അതിനെ മറികടന്ന് കൊണ്ടിരിക്കുന്നു! നൻപകൽ ഏറ്റവും നല്ല ഉദാഹരണങ്ങളിൽ ഒന്നാണു! ഭാവിയിലെ കാര്യം അപ്പൊ നോക്കാം.
ഒരോ കാര്യങ്ങളും ഇവിടെ എടുത്ത് പറയുന്നില്ല! എന്നാൽ, മുഴുവൻ സമയവും നിറഞ്ഞാടിയ സംവിധായകനെ മയക്കം വിട്ടുണർന്ന പ്രധാന നടൻ ഒരേയൊരു മിനിറ്റ് നേരത്തേക്ക് കിടപിടിക്കുന്നുണ്ടന്ന വിവരം ഒന്ന് എടുത്ത് പറയാതെ നിവൃത്തിയില്ല! മമ്മൂട്ടി തന്നിലെ പരിചിത നടനെ ആ ഒരൊറ്റ നിമിഷത്തിൽ വരും കാല പഠന പ്രബന്ധങ്ങളിലേക്കായ് പിന്നെയും ആർക്കൈവ് ചെയ്യുന്നു! അശോകൻ പിന്നെ ഇത്തരം സ്ഥിരം സിനിമകളുടെ കൊടിയടയാളമാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലൊ! സമീപകാലത്ത് പരിചയപ്പെട്ട നർത്തകി കൂടിയായ രമ്യാ സുവിയെയും (ആ കഥ വിലപ്പെട്ടതാണു.പിന്നെ പറയാം) കോഴിക്കോട്ടെ, ടി.സുരേഷ്ബാബുവിനെയും വ്യക്തിപരമായിത്തന്നെ അഭിനന്ദിച്ചിട്ടുണ്ട്! ബാക്കി എല്ലാവർക്കുമുള്ള ഹൃദയാഭിവാദ്യങ്ങൾ ഇവിടെ രേഖപ്പെടുത്തുന്നു! ഇതിന്റെ സൗണ്ട് ട്രാക്കിനെക്കുറിച്ച് ഒരു ലേഖനം തന്നെ എഴുതാനുണ്ട്! അത് പിന്നീട്.ഇപ്പോൾ എഴുത്ത് ചുരുക്കുന്നു. പാട്ടിയുടെ ഇടവിട്ട പൊട്ടിച്ചിരികളും ഒടുവിലത്തെ നിസ്സഹായമായ ആ കണ്ണുനീരും ഓർമ്മയിൽ തങ്ങി നിൽക്കുന്നു! ഒരു പാട് രാഷ്ട്രീയ സിനിമാ നക്ഷത്രങ്ങളുടെ ഫ്ലക്സ് കവിളുകളിലൂടെ (ചിരിച്ച് കൈകൂപ്പി നിൽക്കുന്ന വെറും സാക്ഷികൾ ) ചാലിട്ടൊഴുകുന്ന ഒരു രാഷ്ട്രീയക്കണ്ണുനീർ കൂടി ആണു അതെന്ന് തോന്നിയത് 'ഒരേയൊരാൾ' ക്ക് മാത്രമോ?
ലിജോ! താങ്കൾ ഒരു പ്രതീക്ഷയാണെന്ന കാര്യം താങ്കൾക്കു തന്നെ അറിയാമല്ലൊ! Iffkയിൽ കിം കി ദുക്കിന്റെ പേരിൽ അനുഭവപ്പടാറുള്ള തിരക്ക് ഇക്കുറി താങ്കളുടെ പേരിലാണുണ്ടായത് എന്നത് ഒരു അടിപൊളി വളർച്ച തന്നെയാണു! ആളുകൾ എല്ലായ്പ്പോഴും വിഡ്ഡികളല്ലല്ലൊ! തീർച്ചയായും സ്ഥിരമായി ബുദ്ധിയുള്ളവരുമല്ല! അത് കൊണ്ട് നോക്കി ചെയ്യുമല്ലൊ! ഇത്തരം സിനിമകളുടെ നിർമ്മാണ വിതരണ പങ്കാളിത്തം വഹിക്കുന്നതിനും അടങ്ങാത്ത അഭിനിവേശത്തോടൊപ്പം സൂക്ഷശ്രദ്ധയോടെ സ്വന്തം മേഖലയിൽ നിരന്തരം വളരാൻ ശ്രമിക്കുന്നതിനും മമ്മൂട്ടി എന്ന നടനെ മാത്രമല്ല അദ്ദേഹത്തിന്റെ കമ്പനിയേയും കൂട്ടാളികളേയും കൂടി മനം വിട്ട് ഇവിടെ അഭിനന്ദിക്കട്ടെ!
നന്ദി നൻപർകളേ.....
എല്ലാവരോടും സ്നേഹം....??